ന്യൂഡൽഹി ∙ വീട്ടുകാർ തടഞ്ഞുവച്ചിരിക്കുന്ന 21 വയസ്സുള്ള തന്റെ ‘ആത്മീയ ജീവിതപങ്കാളിയെ’ മോചിപ്പിക്കാൻ കൊല്ലം സ്വദേശി നൽകിയ ഹേബിയസ് കോർപസ് ഹർജി സുപ്രീം കോടതി തള്ളി. ഹർജിക്കാരൻ വിവാഹിതനാണെന്നും ഇയാളുടെ പൂർവകാല ചരിത്രം സംശയാസ്പദമാണെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പെൺകുട്ടിക്ക് 21 വയസ്സുണ്ടെങ്കിലും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചു വ്യക്തതയില്ലെന്നും കോടതി നിരീക്ഷിച്ചു.
പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം അയയ്ക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കൊല്ലം സ്വദേശി കൈലാസ് നടരാജൻ (42) സുപ്രീം കോടതിയെ സമീപിച്ചത്. ഭാര്യയും മക്കളുമായി അകന്നുകഴിയുന്ന തന്നെ ആചാര്യനായാണ് പെൺകുട്ടി കരുതുന്നതെന്നും യോഗാ ശിഷ്യയാണെന്നും ഹർജിയിലുണ്ട്. എന്നാൽ, പരാതിക്കാരനെ സ്വന്തം അമ്മയ്ക്കു പോലും വിശ്വാസമില്ലെന്നും പോക്സോ കേസിൽ ഉൾപ്പെട്ടയാൾക്കൊപ്പം എങ്ങനെയാണ് ഒരു പെൺകുട്ടിയെ വിടുകയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്നാൽ, പെൺകുട്ടിയെ ഒപ്പം വിടണമെന്നതല്ല ആവശ്യമെന്നു കൈലാസിനു വേണ്ടി അഭിഭാഷകരായ ഗോപാൽ ശങ്കരനാരായണൻ, എ. കാർത്തിക് എന്നിവർ അറിയിച്ചു. ഏതു രക്ഷിതാക്കളാണു മകൾക്കു മാനസിക പ്രശ്നമുണ്ടെന്നു പറയുകയെന്നു ബെഞ്ച് ചോദിച്ചു.
ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്നു വ്യക്തമാക്കിയ കോടതി, ജില്ലാ ജഡ്ജി പെൺകുട്ടിയുമായി സംസാരിച്ചു ഒരു മാസം കഴിഞ്ഞ് സുപ്രീം കോടതിക്കു റിപ്പോർട്ട് നൽകാൻ നിർദേശിച്ചു.
യുഎസ് പോപ് സംഗീതജ്ഞ ബ്രിട്നി സ്പിയേഴ്സിന്റെ കാര്യം കോടതി പരാമർശിച്ചു. പ്രായപൂർത്തിയായ ആളിന്റെ അനുമതിയില്ലാതെ അയാൾക്കു ചികിത്സ നൽകാൻ യുഎസിൽ നിയമമില്ല. 2008 ൽ അച്ഛൻ ജാമി സ്പിയേഴ്സാണ് ബ്രിറ്റ്നിയുടെ കാര്യങ്ങൾ നോക്കിയിരുന്നത്. മാനസിക പ്രതിസന്ധിയെ തുടർന്ന് കോടതിയാണ് ബ്രിറ്റ്നിക്ക് രക്ഷകർതൃനിയന്ത്രണം അനുവദിച്ചത്. ഇതവസാനിപ്പിക്കാൻ ഇടപെടൽ തേടി അടുത്തിടെ ബ്രിട്നി കോടതിയെ സമീപിച്ചതാണ് ബെഞ്ച് പരാമർശിച്ചത്. ബ്രിട്നിക്ക് അനുകൂലമായി സമൂഹമാധ്യമങ്ങളിൽ ക്യാംപെയ്ൻ വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക