മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റീലീസ്റിനെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ.
പതിനെട്ട് മാസത്തോളമായി ചിത്രത്തിന്റെ സെൻസറിങ്ങ് കഴിഞ്ഞ് റിലീസ് കാത്തിരിക്കുകയാണ്. ഓഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ എല്ലാ തിയേറ്ററുടമകളും ചിത്രം റിലീസ് ചെയ്യാൻ തയ്യാറായി ഇരിക്കുകയാണ്. ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ ഇങ്ങനെ…
കുഞ്ഞാലിമരക്കാർ എന്ന സിനിമ 18 മാസത്തോളമായി സെൻസർ കഴിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയൊക്കെ വളരെ സപ്പോർട്ടീവ് ആയാണ് സംസാരിച്ചത്. എത്രയും പെട്ടെന്ന് ശരിയാക്കി തരാം എന്നും പറഞ്ഞു. പക്ഷേ കൊവിഡ് കുറയുന്നില്ലല്ലോ.
കുഞ്ഞാലിമരക്കാർ ഓഗസ്റ്റിൽ റിലീസ് ചെയ്യാൻ എല്ലാ തിയേറ്റർ ഉടമകളും തയ്യാറായി ഇരിക്കുകയാണ്. പ്രത്യേകിച്ച് ഓണം സീസൺ ആണ്. തിയേറ്ററുകളിൽ പ്രേക്ഷകർ എത്രത്തോളം കയറുമെന്ന് അറിയില്ല. എല്ലാം ആശങ്കയിലാണ്. നമ്മൾ എല്ലാം ഒരു പ്രതീക്ഷയിലാണ് മുന്നോട്ടു പോകുന്നത്. സാഹചര്യങ്ങൾ നന്നാവുക എന്നതിലാണ് കാരണം.
മൾട്ടിപ്ലക്സുകൾ ഉൾപ്പടെ 600ൽ അധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. നിലവിൽ ഓഗസ്റ്റ് 12ന് ഓണം റിലീസായി ചിത്രമെത്തിക്കാൻ ആണ് പദ്ധതിയിട്ടിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ റിലീസിംഗ് തീയതി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
മെയ് 13 പെരുന്നാൾ ദിനത്തിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശൻ പറഞ്ഞിരുന്നു.
മഞ്ജു വാര്യർ, സുനിൽ ഷെട്ടി, പ്രഭു, കീർത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങൾ. അനിൽ ശശിയും പ്രിയദർശനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക