ന്യൂഡൽഹി∙ അയൽവാസിയായ വയോധികയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി അഴുക്കുചാലില്‍ വലിച്ചെറിഞ്ഞ കേസിൽ ദമ്പതികൾ അറസ്റ്റിൽ. ഡൽഹിയിലെ നജഫ്ഗർഹിലാണ് സംഭവം. ഇവന്റ് മാനേജ്മെന്റ് ജോലിക്കാരനായ അനിൽ ആര്യയും ഭാര്യയുമാണ് അറസ്റ്റിലായത്. കഷണങ്ങളാക്കിയ മൃതദേഹമടങ്ങിയ ബാഗ് ചുമന്ന് ഇവർ പുറത്തേക്കുവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
അയൽവാസി കവിതയിൽ (72) നിന്ന് അനിൽ ആര്യ 1.5 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ജൂൺ 30ന് രാത്രി കവിത പണം തിരികെ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ അനിൽ ആര്യയും ഭാര്യയും ചേർന്ന് കവിതയെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. സംഭവം നടക്കുമ്പോൾ കവിത വീട്ടിൽ ഒറ്റയ്ക്കായിരുന്നു. കവിതയെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം മൂന്ന് കഷണങ്ങളായി മുറിച്ച് മൂന്ന് ബാഗുകളിലാക്കി നജഫ്ഗർഹിലെ അഴുക്കുചാലിൽ എറിഞ്ഞതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സന്തോഷ് കുമാർ മീന പറഞ്ഞു.
കൃത്യം നടത്തിയ ജൂൺ 30 ന് രാത്രി 9 മുതൽ പിറ്റേന്ന് രാവിലെ 5 വരെ ദമ്പതികൾ കവിതയുടെ വീട്ടിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രക്തം കഴുകി വൃത്തിയാക്കാനായിരുന്നു അവിടെ സമയം ചെലവഴിച്ചത്. മൃതദേഹം അഴുക്കുചാലിൽ എറിയുന്നതിനുമുൻപ് കവിത അണിഞ്ഞിരുന്ന ആഭരണങ്ങളും കൈക്കലാക്കി. ഒരു ഫിനാൻസ് കമ്പനിയിൽ പണയം വച്ച് 70,000 രൂപയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക