സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ. എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷൻ ഓഫിസർമാരെ നിശ്ചയിച്ചതായി ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലാ ഓഫീസുകളിൽ മാത്രമുണ്ടായിരുന്ന ഡൗറി പ്രൊഹിബിഷൻ ഓഫീസർ തസ്തികയാണ് ഇപ്പോൾ 14 ജില്ലകളിലും വ്യാപിപ്പിച്ചത്.
വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർമാരെയാണ് ജില്ലാ ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരാക്കി നിയമ ഭേദഗതി വരുത്തിയത്. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറെ ചീഫ് ഡൗറി പ്രൊഹിബിഷൻ ഓഫീസറായും നിയമിച്ചു.
വർത്തമാനകാല സാഹചര്യത്തിൽ സ്ത്രീധനത്തിനെതിരെ ശക്തമായ നടപടികളെടുക്കുന്നതിന്റെ ഭാഗമായാണ് വകുപ്പ് ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരെ നിയമിച്ചത്. ജില്ലാതലത്തിലെ പ്രൊഹിബിഷൻ ഓഫീസർമാരുടെ ആദ്യഘട്ട പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളിൽ സ്ത്രീകളെ സഹായിക്കുന്നതിനായി സന്നദ്ധ സംഘടനകളുടെ താത്പര്യപത്രവും ക്ഷണിച്ചിട്ടുണ്ട്. കൂടാതെ ജില്ലാതല അഡൈ്വസറി ബോർഡ് രൂപീകരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ബോധവത്ക്കരണ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക