വീട്ടിൽ അതിക്രമിച്ചു കയറി വിധവയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോടാണ് സംഭവം. മണാശ്ശേരി മുത്തേടത്ത്പൂമംഗലത്ത് സജീവ് കുമാറിനെയാണ് കോവളത്തു വെച്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുക്കം പൊലീസ് സ്റ്റേഷനുസമീപത്തെ താമസക്കാരിയായ വീട്ടമ്മയെ കഴിഞ്ഞ മാസം 30 നാണ് പ്രതി പട്ടാപ്പകൽ പീഡിപ്പിക്കാൻ ശ്രമിച്ചത്. വീട്ടമ്മ ബഹളംവെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
തമിഴ്നാട്ടിലെ ഗൂഡല്ലൂർ, കർണാടകയിലെ ഗുണ്ടൽ പേട്ട എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ സജീവ് കുമാറിനെ കോവളത്തെ സ്വകാര്യ റിസോർട്ടിൽ വെച്ചാണ് പിടികൂടിയത്. പ്രതിയെ പിടികൂടാത്തതിൽ വനിതാ സംഘടനകൾ ഉൾപ്പെടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഗൂഡല്ലൂർ, ഗുണ്ടിൽപേട്ട ഭാഗങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റ് ചമഞ്ഞ് ടാക്സി ഡ്രൈവറെ കബളിപ്പിച്ച സംഭവമാണ് ഇയാളെ പിടികൂടാൻ അന്വേഷണ സംഘത്തിന് എളുപ്പമാക്കിയത്.
സംഭവത്ത കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ… സെക്ടറൽ മജിസ്ട്രേറ്റ് ചമഞ്ഞ് ഒരു ദിവസം മുഴുവൻ കറങ്ങിയ ശേഷം ഡ്രൈവറിൽ നിന്ന് 1300 രൂപയും വാങ്ങി മുങ്ങി. തുടർന്ന് ടാക്സി ഡ്രൈവർ തന്റെ ഫോണിൽ നിന്ന് സജീവ് കുമാർ നാട്ടിലേക്ക് ബന്ധപ്പെട്ട നമ്പറിൽ വിളിച്ച് ഗൂഗിൾ പേയിലൂടെ പണം നൽകാനാവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഇതിനെ പിന്തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക