കണ്ണൂർ: പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിലെ രാമപുരം പഴയപാലം അടച്ചിട്ട് ഒന്നരമാസം പിന്നിട്ട ശേഷം അറ്റകുറ്റപ്പണി പൂർത്തിയാക്കി 2 ദിവസം മുൻപ് തുറന്നുകൊടുത്തിരുന്നു എന്നാൽ അപ്രോച്ച് റോഡ് താഴ്ന്ന് വിള്ളൽ രൂപപ്പെട്ടതിനാൽ ഇന്ന് വീണ്ടും പാലം അടച്ചിരിക്കുകയാണ്.
മഴയിൽ അപ്രോച്ച് റോഡ് താഴ്ന്ന് വിള്ളൽ രൂപപ്പെട്ടപ്പോൾ പൊതുമരാമത്ത് വകുപ്പ് അധികൃതർ എത്തി താൽക്കാലിക അറ്റകുറ്റ പണി നടത്തി ഗതാഗതത്തിന് തുറന്ന് കൊടുത്തിരുന്നുവെങ്കിലും ശക്തമായ മഴയിൽ വീണ്ടും റോഡ് താഴ്ന്ന് വിളളൽ രൂപപ്പെട്ടതിനാൽ പാലം അടച്ചിടുകയായിരുന്നു.
നിലവിലുണ്ടായ റോഡിന് ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നിരിക്കെ നിലവിലെ പാലത്തിനോട് ചേർന്ന റോഡ് കുഴിച്ചു അതുപോലെ വീണ്ടും മണ്ണിട്ട് ഉയർത്തി എന്തിനോ വേണ്ടി ചെയ്ത കൃത്യതയില്ലാത്ത പ്രവർത്തിയാണ് ഈ ഗതികേടിനു പിന്നിൽ.
ലോക്ഡൗൺ കൂടുതൽ ഇളവ് വന്നതോടെ റോഡിൽ തിരക്ക് വർധിച്ച് വരികയാണ്. സമീപത്തുളള പുതിയ പാലത്തിൽ തിരക്ക് വർധിച്ചതോടെ വലിയ ലോറികളും മറ്റും അപകടത്തിൽ പെടാൻ സാധ്യത ഏറെയാണ്. ദേശീയപാത വഴി കടന്ന് പോകേണ്ട വലിയ വാഹനങ്ങൾ അടക്കം ഈ റോഡിലൂടെയാണ് കടന്ന് പോകുന്നത്. രാത്രി അപകടങ്ങൾക്കും സാധ്യത ഏറെയാണ്.
പാലം അറ്റക്കുറ്റ പണി നടത്തിതുറന്ന് കൊടുക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പിഡബ്ല്യുഡി ഫോർ യു ആപ്പിലും, സ്ഥലം എംഎൽഎ എം വിജിനും നാട്ടുകാർ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരു ശാശ്വത പരിഹാരവും ഉണ്ടായിട്ടില്ല.
പ്രതിഷേധത്തെ തുടർന്ന് തട്ടിക്കൂട്ടി എന്തെങ്കിലും ചെയ്ത് പാലം തുറന്നുകൊടുക്കുകയാണ് പതിവ്. ഇതാണ് അറ്റകുറ്റപ്പണി കഴിഞ്ഞു ഒരാഴ്ചയെത്തും മുൻപ് വീണ്ടും പഴയ അവസ്ഥയിൽ എത്തിക്കുന്നത്. റോഡിന്റെ അറ്റകുറ്റപ്പണിക്കായി പലതവണയാണ് പാലം ഇങ്ങനെ അടക്കുകയും തുറക്കുകയും ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക