ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ ഗോവിന്ദ്പുരിയിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിലായി.
നന്ദ നായക് ആണ് ഭാര്യ ജർനയെ കൊലപ്പെടുത്തിയത്. താമസ സ്ഥലത്തെ കിടപ്പു മുറിയിലെ കട്ടിലിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. സി.ആർ പാർക്ക് പ്രദേശത്ത് വീടുകളിൽ ജോലിക്കാരിയായിരുന്നു ജർന.
ജർനയെയും സഹോദരനെയും ആക്രമിച്ച കേസിൽ 2017ൽ നായക് അറസ്റ്റിലായിരുന്നു. ജൂണിൽ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതി ഗുരുഗ്രാമിലാണ് കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു.
‘ശനിയാഴ്ച രാവിലെയാണ് പ്രതി നായക് ഗോവിന്ദപുരിയിൽ യുവതി താമസിക്കുന്ന വീട്ടിൽ എത്തിയത്. ദുപ്പട്ട കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുറി പൂട്ടി രക്ഷപെടുകയായിരുന്നു’-മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയെ ഗോവിന്ദ്പുരി പാർക്കിന് സമീപത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക