ന്യൂദല്‍ഹി: കേരളത്തിലെ കൊവിഡ് വൈറസിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത്തരം വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.
സംസ്ഥാനത്ത് രോഗം രൂക്ഷമായി ബാധിച്ച ജില്ലകളില്‍ ആറംഗ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
ഓഗസ്റ്റ് ഒന്നു മുതല്‍ 20 വരെയുള്ള കാലയളവില്‍ കേരളത്തില്‍ നാല് ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് ബാധിക്കാമെന്ന് സംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓണത്തോട് അനുബന്ധിച്ച് ഇളവുകള്‍ നല്കുമ്പോള് ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
അതേസമയം സംസ്ഥാനത്ത് ബുധനാഴ്ച 23,500 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസര്‍ഗോഡ് 562 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,89,07,675 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,120 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക