ഇന്തോനേഷ്യയിലെ തെമ്പോക്ക് ഗേഡിലാണ് ഗ്രാമവാസികളും ശാസ്ത്രജ്ഞരും ചേര്‍ന്ന് വീട്ടില്‍ ലഭ്യമായ സാമഗ്രികള്‍ ഉപയോഗിച്ച് റോബോട്ട് നിര്‍മ്മിച്ചത്.
കോവിഡ് ഭീതി നിലനില്‍ക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍, ഈ റോബോട്ട് ഇവര്‍ക്ക് സഹായകമായിരിക്കുകയാണ്. കോവിഡ്-19 രോഗബാധയില്‍ കഴിയുന്ന വീട്ടുകാര്‍ക്ക് ഭക്ഷണം വാങ്ങുന്നതിനും പ്രതീക്ഷയുടെ പുഞ്ചിരി നല്‍കുന്നതിനുമായാണ് ഇവരിപ്പോള്‍ ഇതിനെ ഉപയോഗിക്കുന്നത്.
വീട്ടുപകരണങ്ങളായ കലങ്ങള്‍, പാത്രങ്ങള്‍, പഴയ ഒരു ടെലിവിഷന്‍ മോണിറ്റര്‍ തുടങ്ങി തിരഞ്ഞെടുത്ത വസ്തുക്കള്‍ കൊണ്ടാണ് ഇവര്‍ ഈ റോബോട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്തോനേഷ്യയാകെ പടര്‍ന്നു പിടിച്ചിരിക്കുന്ന മാരകമായ ഡെല്‍റ്റ വേരിയന്റ് കൊറോണ വൈറസില്‍ നിന്നും കടം കൊണ്ടാണിവര്‍ റോബോട്ടിന് ‘ഡെല്‍റ്റ റോബോട്ട്’ എന്ന പേര് നല്‍കിയിരിക്കുന്നത്.
‘ഡെല്‍റ്റ വേരിയന്റ് കാരണം ഉയരുന്ന കോവിഡ് രോഗ ബാധിതരുടെ അവസ്ഥ കണക്കിലെടുത്ത് റോബോട്ടിനെ പൊതുജന സേവനങ്ങള്‍ക്കായി ഉപയോഗിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.
അണുനാശിനികള്‍ തളിക്കുക, സ്വയം ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ക്ക് ഭക്ഷണം കൊണ്ടു കൊടുക്കുക, അവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് റോബോട്ടിനെ ഉപയോഗിക്കുന്നത്.” റോബോട്ട് നിര്‍മ്മാണ പദ്ധതിക്ക് നേതൃത്വം നല്കിയ 53കാരനായ അസയാന്റോ പറയുന്നു.
ഡെല്‍റ്റ റോബോട്ടിന്റെ തല നിര്‍മ്മിച്ചിരിക്കുന്നത് ചോറുണ്ടാക്കുന്ന ഒരു കുക്കറില്‍ നിന്നാണ്. അത് നിയന്ത്രിക്കുന്നത് 12 മണിക്കൂര്‍ ആയുര്‍ദൈര്‍ഖ്യമുള്ള ഒരു റിമോട്ട് കണ്ട്രോളര് ഉപയോഗിച്ചും. സാങ്കേതിക വിദ്യയുടെ സര്‍ഗ്ഗാത്മകമായ ഉപയോഗത്തിന് പേര് കേട്ട തെമ്ബോക്ക് ഗേഡ് ഗ്രാമത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന അനേകം റോബോട്ടുകളില്‍ ഒന്നാണ് ഡെല്‍റ്റ റോബോട്ട്.
തെരുവിലൂടെ ക്വാറന്റൈനില്‍ ഇരിക്കുന്ന താമസക്കാരന്റെ വീട്ടിലേക്ക് എത്തുന്ന റോബോട്ട് ‘അസ്സലാമു അലൈയ്ക്കും’ (നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകട്ടെ) തുടര്‍ന്ന് ‘ഇതാ ഇവിടെയൊരു ഡെലിവറിയുണ്ട്, ഉടന്‍ സുഖം പ്രാപിക്കട്ടെ’ എന്ന സന്ദേശം അതിന്റെ സ്പീക്കറിലൂടെ പുറപ്പെടുവിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക