മുസ്ലിം ലീഗ്- ഹരിത വിവാദത്തില്‍ ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ച് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. ഫേസ്ബുക്കിലൂടെയാണ് തഹ്ലിയ ഇക്കാര്യം അറിയിച്ചത്.
വാര്‍ത്താസമ്മേളനം വിളിച്ചതായി അറിയിച്ചുള്ള തഹ്ലിയയുടെ പോസ്റ്റിന് താഴെ ലീഗ് അനുഭാവികളും പ്രവര്‍ത്തകരും അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയുമുള്ള കമന്റിടുകയാണ്.
ചാഞ്ഞതിനേയും ചീഞ്ഞതിനേയും വെട്ടണം എന്നാണ് ഒരാളുടെ കമന്റ്. ലീഗില്‍ നിന്ന് പുറത്തായാല്‍ ഒരു വിലയും കാണില്ലെന്നാണ് മറ്റൊരാളുടെ കമന്റ്. ഗൗരി അമ്മ എന്നെഴുതി പുച്ഛഭാവത്തോടെയുള്ള സ്മൈലിയാണ് മറ്റൊരാളുടെ കമന്റ്.
നേരത്തെ ലീഗിനെതിരെ പരോക്ഷ വിമര്‍ശനവുമായി തഹ്ലിയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പാര്‍ട്ടിയിലെ പെണ്ണുങ്ങള് തന്റെ ചൊല്‍പ്പടിയ്ക്ക് നില്‍ക്കണമെന്ന ഇ.എം.എസിന്റെ ആണഹന്തയ്ക്കെതിരെ പൊരുതിയ കെ.ആര്. ഗൗരിയാണ് തന്റെ ഹീറോയെന്നാണ് തഹ്ലിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം മുസ്ലിം ലീഗ് മരവിപ്പിച്ചിരുന്നു. ഹരിത നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് ലീഗിന്റെ വാദം.ഹരിതയോടുള്ള മുസ്ലിം ലീഗിന്റെ നിലപാടില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസമദ് രാജിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക