സിനിമാ ആസ്വാദകര്‍ക്കിടയില്‍ വളരെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് റോജിന്‍ തോമസിന്റെ സംവിധാനമികവില്‍ പുറത്തിറങ്ങിയ ‘ഹോം’. ചിത്രത്തെ ചുറ്റിപ്പറ്റി ധാരാളം ചര്‍ച്ചകള്‍ നടക്കുമ്പോള്‍ വേറിട്ടൊരു ചിന്തയാണ് കൃഷ്ണ എന്ന വ്യക്തി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
കുടുംബത്തെ മഹത്വവല്‍ക്കരിച്ചുകൊണ്ടുള്ള സിനിമയിലെയും സൗഹൃദത്തെയാണ് കൃഷ്ണ ശ്രദ്ധിച്ചത്. ഫേസ്ബുക്കില്‍ കൃഷ്ണ കുറിച്ച വാക്കുകള്‍ ഇങ്ങനെ,
”ഒലിവറിന് സൂര്യനെന്ന പോലെ ഒരു കൂട്ടുകാരനെങ്കിലും നമുക്കുണ്ടാവില്ലെ? നോട്ടമൊന്ന് മാറിയാല്‍ എന്താടാ എന്ന് ചോദിക്കുന്ന, ഒരു ദിവസം പോലും കണ്ടില്ലെങ്കിലും വിളിച്ചന്വേഷിക്കുന്ന ഒരു കൂട്ടുകാരന്.
അയാള്‍ നമ്മളുടെ ജീവിതം മാറ്റിമറിച്ച ആളോ, ഇന്‍സ്പിറേഷനോ മോട്ടിവേറ്ററോ ഒന്നുമാവില്ല. പക്ഷെ ജീവിതത്തിലുടനീളം നമുക്ക് കൂട്ടിരുന്നവനാവും. ഏത് പാതിരാത്രിയും വിളിക്കാന്‍ പറ്റുന്ന ഒരാള്‍, വിളിച്ചതിന് തെറി കേട്ടിട്ട് ഒട്ടും നീരസം തോന്നാതെ നിഷ്കളങ്കമായി ചിരിക്കാന്‍ തോന്നിപ്പിക്കുന്ന ഒരാള്‍. തീര്‍ത്തും രണ്ട് ലോകങ്ങളിലാണെങ്കിലും നിങ്ങളൊരുമിച്ച് എത്രയോ ചെമ്പുകള്‍ തണുത്ത് മരവിച്ച ജീവിതപുഴകള് നീന്തി കടത്തിയിരിക്കുന്നു. ഈ ലോകത്താരും വിശ്വസിക്കാത്ത കഥകളില്‍ ജീവിച്ചിരിക്കുന്നു.
ഒരുമിച്ചുള്ള സാഹസങ്ങള്‍ വീണ്ടും വീണ്ടും പറഞ്ഞാലും ഒരോ വട്ടവും കണ്ണുകളില്‍ അതേ തീക്ഷ്ണതയോടെ എല്ലാം ഓര്‍ത്തെടുക്കുന്ന ഒരു കൂട്ടുകാരനെങ്കിലുമുള്ളവര് അത്രയും ഭാഗ്യവാന്മാരാണ്. കാലത്തിനൊത്ത് ഓടാതെ പൂട്ടിപോയ കാസറ്റ് കടയ്ക്ക് മുന്‍പും ശേഷവും അയാള്‍ നമ്മോടൊപ്പം ഉണ്ടായിട്ടുണ്ടാവും. കാസറ്റ് മാറി ഓണ്‍ലൈന്‍ സ്ട്രീമിങ് വന്നാലും, ചില സൗഹൃദങ്ങള്‍ മാറില്ല.
അയാളുടെ അമ്മ നമ്മുടെ സ്വന്തം അമ്മയായിരിക്കും, അയാളുടെ മക്കള്‍ നമ്മളെയും അച്ഛാ / അമ്മ എന്നായിരിക്കും വിളിക്കുക. അയാളുടെ പൂച്ചകുട്ടി നമ്മളുടെ കാലിലായിരിക്കും കൂടുതല്‍ മുട്ടിയുരുമ്മുക. നമ്മളുടെ മക്കളുടെ ഇഷ്ട്ടപലഹാരം അവര്‍ക്കായിരിക്കും കൂടുതല്‍ ഓര്‍മ്മ കാണുക.
ഈ കാലത്ത് ഇങ്ങനെയൊക്കെ മനുഷ്യരുണ്ടാവുമോ എന്ന് നമുക്ക് തോന്നാം. മനുഷ്യര്‍ ഇങ്ങനെയാവണം എന്നൊരു നിര്‍ബന്ധവുമില്ല.
മനുഷ്യന് അതിജീവനത്തിന്റെ ഒഴുക്കിലാണ്. അവിടെ പലപ്പോഴും നമുക്ക് മറ്റുള്ളവരെ ശ്രദ്ധിക്കാന്‍ പോലും കഴിയാറില്ല. പക്ഷെ എല്ലാ ഒഴുക്കുകള്‍ക്കുമെതിരെ നീന്തി നമ്മളിലേക്ക് വരുന്ന ഒരു കൂട്ടുകാരനെങ്കിലും ഉണ്ടെങ്കില്‍ നമ്മള് സമ്പന്നരാണ്. ഒലീവറിന് സൂര്യനെന്ന പോലെ ഒരു കൂട്ടുകാരനെങ്കിലും എല്ലാവര്‍ക്കുമുണ്ടാവട്ടെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക