ചാത്തന്നൂർ; ടിവി കാണുമ്പോഴാണ് ഇടിമുഴക്കം കണക്കെ അതിശക്തമായ ശബ്ദം കേൾക്കുന്നത്. ഏതാനും സെക്കൻഡുകൾ നീണ്ട മുഴക്കം കേട്ട് ഭയന്നു പോയി. എന്താണ് സംഭവിച്ചതെന്ന് അറിയാൻ കഴിയാതെ ഭർത്താവ് വേഗത്തിൽ കതക് തുറന്നു നോക്കി. നേരിയ ചാറ്റൽ മഴ ഉണ്ടായിരുന്നെങ്കിലും ഇടിമിന്നലിന്റെ ലക്ഷണങ്ങളോ അന്തരീക്ഷത്തിൽ മറ്റ് മാറ്റങ്ങളോ ഇല്ലായിരുന്നു. സഹകരണ ബാങ്ക് ജീവനക്കാരിയായ ഷീനയുടെ വാക്കുകളാണ് ഇത്
കൊല്ലം ജില്ലാ അതിർത്തിയിൽ പാരിപ്പള്ളി മേഖലയിലാണ്
ഭൂചലനം ഉണ്ടായത്. എഴിപ്പുറം, ചാവർകോട് കടമ്പാട്ടുകോണം, കുളമട, കിഴക്കനേല, വേങ്കോട് മേഖലയിൽ ചൊവ്വ രാത്രി 11.18 നാണ് ആദ്യ ഭൂചലനം ഉണ്ടായത്.
ഇതിനു ശേഷം 12.13 ന് രണ്ടാമത്തെ ഭൂചലനം ഉണ്ടായി. നാശനഷ്ടങ്ങൾ ഇല്ല. തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം, വർക്കല, ആറ്റിങ്ങൽ, കല്ലമ്പലം, കിളിമാനൂർ, വെട്ടൂർ, കടയ്ക്കാവൂർ മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു.
വർക്കലയ്ക്ക് വടക്കു കിഴക്കു ഭാഗത്ത് 9.4 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. വിദേശ സ്വകാര്യ ഭൂകമ്പ നിരീക്ഷണ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം രാത്രി 11:18നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. 2.8 തീവ്രതയാണ് ചലനത്തിനു ഉള്ളതെന്ന് പറയുന്നു.
10 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രം. കൊല്ലത്തുനിന്നു 17 കിലോമീറ്റർ തെക്കു കിഴക്കാണ് ഇന്നലെ പുലർച്ചെ 12.13 ന് രണ്ടാമത്തെ ഭൂചലനം ഉണ്ടായത്. പരവൂരിൽ നിന്ന് 6 കിലോമീറ്ററും വർക്കല 8 കിലോമീറ്ററും അകലെയാണ് ഭൂചലനം ഉണ്ടായ പ്രദേശം.
ഈ ഭൂചലനത്തിന്റെ തീവ്രത വ്യക്തമല്ല. അതിശക്തമായ ഇടി മുഴക്കത്തോടെയാണു ആദ്യ ഭൂചലനം ഉണ്ടായത്. ചില സ്ഥലങ്ങളിൽ നേരിയ ചാറ്റൽ മഴ ഉണ്ടായിരുന്നു. മിക്കവരും ഉറക്കത്തിലായിരുന്നു. ഇടിമുഴക്കമെന്നാണു മിക്കവരും കരുതിയത്. എന്നാൽ ഇടിമുഴക്കത്തെക്കാൾ വ്യത്യസ്തമായ ശബ്ദമാണ് കേട്ടതെന്നും പ്രദേശവാസികൾ പറഞ്ഞു.
തറയിൽ ചവിട്ടി നിന്നവർക്കു ഏതാനും സെക്കൻഡുകൾ പ്രകമ്പനം അനുഭവപ്പെട്ടു. എന്നാൽ എന്താണ് സംഭവിച്ചതെന്ന് മിക്കവർക്കും മനസ്സിലായില്ല. എഴിപ്പുറത്ത് പഠനത്തിൽ ഏർപ്പെട്ടിരുന്ന വിദ്യാർഥികൾ അതിശക്തമായ അസാധാരണ ശബ്ദം കേട്ടിരുന്നു. നാശനഷ്ടം ഉണ്ടായിട്ടില്ലെന്നും പലർക്കും പ്രകമ്പനം അനുഭവപ്പെട്ടതായും പാരിപ്പള്ളി വില്ലേജ് ഓഫിസർ പറഞ്ഞു. ചില വീടുകളിൽ പാത്രങ്ങൾ കൂട്ടിമുട്ടിയതായി പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക