അടിമാലി: ഒപ്പംതാമസിച്ചിരുന്ന സിന്ധുവിനെ കൊന്ന് തെളിവുകൾ തേച്ചുമായ്ച്ചു കളയാൻ വൻ പ്ലാനുകൾ തന്നയായിരുന്നു ബിനോയി ഒരുക്കിയെടുത്തത്. നിയമങ്ങളേക്കുറിച്ചുള്ള അറിവും ക്രിമിനൽ പശ്ചാത്തലവുമെല്ലാം ബിനോയുടെ പ്ലാനിനെ ശക്തിപ്പെടുത്താൻ ഉപയോഗിച്ചു. എന്നാൽ, കൊടുംക്രൂരത പുറത്തുവരുക തന്നെ ചെയ്തു. ബിനോയി അഴിക്കുള്ളിലായി. പണിക്കൻകുടിയിൽ വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ ബിനോയി കൊടുംക്രൂരത മറയ്ക്കാനായി ചെയ്തു കൂടിയാതൊക്കെ തെറ്റി.
ഏലക്കാടുകൾക്ക് നടുക്ക് ഷെഡ് പോലൊരു വീട്ടിലാണ് ബിനോയിയും സിന്ധുവും താമസിച്ചിരുന്നത്. ഈ വീടിന്റെ അടുക്കളയിലാണ് സിന്ധുവിന്റെ മൃതദേഹം കുഴിച്ചുമൂടിയത്. ഈ ഭാഗത്ത് തറയും കെട്ടി. സംശയങ്ങൾ തനിക്കുനേരേ നീണ്ടപ്പോൾ ബിനോയി നാടുവിട്ടു. 18 ദിവസം കഴിഞ്ഞിട്ടും മൃതദേഹം കണ്ടെത്താതിരുന്നതോടെ പുതിയ ഒരു പദ്ധതിയുമായാണ് ബിനോയി തിരികെവന്നത്. കൊലപാതകത്തിന് ഒരാഴ്ച മുൻപ് ബിനോയിക്ക് ലൈഫ് ഭവനപദ്ധതിപ്രകാരം മൂന്ന് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് ഇപ്പോഴുള്ള വീട് പൊളിച്ചുപണിയാൻ ഉള്ള പ്ലാൻ ആയിരുന്നു ബിനോയ്ക്ക്.
മൃതദേഹാവശിഷ്ടങ്ങൾ ആരും കാണാതെ കാട്ടിലോ അണക്കെട്ടിലോ ഉപേക്ഷിക്കണം. സിന്ധുവിന്റെ ഇളയമകന് അടുക്കള കെട്ടിനേക്കുറിച്ച് സംശയമുണ്ടായതായി ബിനോയി മനസ്സിലാക്കിയിരുന്നു. അതിനാൽ എത്രയും പെട്ടെന്ന് മൃതദേഹം അവിടെ നിന്നു മാറ്റണമെന്ന് മനസ്സിൽകരുതി. എന്നാൽ, ബിനോയി തിരിച്ച് ഇടുക്കിയിൽ കാൽ കുത്തിയ ദിവസം തന്നെ സിന്ധുവിന്റെ മൃതദേഹം ബിനോയുടെ വീട്ടിലെ അടുക്കളയിൽ നിന്നു കണ്ടെടുത്തു.
വിവരാവകാശം നൽകി കരസ്ഥമാക്കിയ രേഖകൾ ഉപയോഗിച്ച് പോലീസുകാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരേ ബിനോയി പലവട്ടം പരാതി നൽകിയിട്ടുണ്ട്. ഇയാളുടെ വീട് പരിശോധിച്ചപ്പോൾ ക്രിമിനൽ നിയമങ്ങൾ, പോലീസ് ആക്റ്റ്, സി.ആർ.പി.എസ്. നിയമങ്ങൾ അടങ്ങിയ പുസ്തകൾ ഇവിടെനിന്ന് കണ്ടെത്തിയിരുന്നു. വെള്ളത്തൂവൽ സ്റ്റേഷനിൽമാത്രം ബിനോയിക്കെതിരേ എട്ട് കേസുകൾ നിലവിൽ ഉണ്ട്. കൊലപാതകത്തിന് ശേഷമുള്ള പോലീസ്, കോടതി നടപടി ക്രമങ്ങളിലും ബിനോയ്ക്ക് അറിവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക