മുന്‍ സര്‍ക്കാറിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ താലിബാന് വേട്ട തുടരുന്നു. അഫ്ഗാനിസ്താനിലെ പ്രമുഖ ടി വി ചാനലായ ടോലോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കാബൂള്‍ പൊലീസ് ജില്ലാ 17-ല്‍ താമസിക്കുന്ന അബ്ദുല്‍ അഹദാണ് താലിബാന്റെ പീഡനത്തിന് ഇരയായത്. മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ മകന്റെ ആയുധങ്ങളും വാഹനങ്ങളും ആവശ്യപ്പെട്ടെത്തിയ താലിബാന് സംഘമാണ് വീടാക്രമണം നടത്തിയത്.
തിങ്കളാഴ്ച രാവിലെയാണ് ഒരു സംഘം താലിബാന്‍കാര്‍ വീടാക്രമിച്ചതെന്ന് അഹദ് ചാനലിനോട് പറഞ്ഞു. ”താലിബാന് സംഘം ആദ്യം വീട്ടിലേക്ക് വെടിവെപ്പ് നടത്തുകയായിരുന്നു. പിന്നീട് അവര്‍ വീട്ടിലേക്ക് കയറി വന്ന് എന്നെ പൊതിരെ തല്ലി. അതിനു ശേഷം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ലോക്കപ്പിലടച്ചതായും അദ്ദേഹം പറഞ്ഞു.
അഫ്ഗാന് പൊലീസ് സേനയില്‍ ഉദ്യോഗസ്ഥനായിരുന്ന തന്റെ മകന് താലിബാന് അധികാരം പിടിച്ച ശേഷം ആയുധങ്ങളും വാഹനവും സറണ്ടര്‍ ചെയ്തതായി അഹദ് പറഞ്ഞു. ഇക്കാര്യം പറഞ്ഞിട്ടും താലിബാന്‍കാര്‍ മര്‍ദ്ദിക്കുകയായിരുന്നു.
”നിന്റെ മകന് പൊലീസ് ആണെന്നും അവന്റെ കൈയില്‍ ആയുധവും വാഹനവും ഉണ്ടെന്നും അതെല്ലാം തരണമെന്നും ആവശ്യപ്പെട്ടാണ് ആയുധധാരികളായ താലിബാന് സംഘം എന്നെ ആക്രമിച്ചത്’ -അദ്ദേഹം പറഞ്ഞു.
തനിക്ക് നീതി വേണമെന്നും ഇക്കാര്യത്തില്‍ നടപടി ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ”എന്റെ അവകാശങ്ങള്‍ അവര്‍ അംഗീകരിക്കണം. വീടാക്രമിക്കാനും അവിടെയുള്ളവരെ ജയിലിലടക്കാനും ആരെയും അനുവദിക്കരുത്. ”-അദ്ദേഹം പറഞ്ഞു.
എന്നാല്‍, താലിബാന് ഈ സംഭവം നിഷേധിച്ചു. മുന്‍ സര്‍ക്കാറില്‍ ചെയ്ത പല ഉദ്യോഗസ്ഥരും ഇവിടെയുണ്ടെങ്കിലും തങ്ങള്‍ ആരുടെയും വീട്ടിലേക്ക് പോയിട്ടില്ലെന്ന് പ്രാദേശിക താലിബാന് നേതാവ് ഖാരി സൈഫുല്ല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക