ന്യൂഡൽഹി: മരണം തടയുന്നതിന് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് 96.6% ഫലപ്രദമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. വാക്സിന്റെ രണ്ടാം ഡോസ് മരണം തടയുന്നതിന് 97.5 ശതമാനം ഫലപ്രദമെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഏപ്രിൽ മേയ് മാസത്തിലെ മിക്ക മരണങ്ങളും വാക്സിൻ എടുക്കാത്തത് കൊണ്ടാണ്. 2021 ഏപ്രിൽ 18നും ഓഗസ്റ്റ് 15നും ഇടയിലുള്ള വിവരങ്ങൾ വിശകലനം ചെയ്തു കൊണ്ട് ഐസിഎംആർ ഡയറക്ടർ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. കോവിഡ് മരണങ്ങൾ കുറക്കാൻ വാക്സിനേഷന് സാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ പ്രായക്കാരിലും കോവിഡ് വാക്സിൻ ഫലപ്രദമാണെന്നും ഡോ. ബൽറാം ഭാർഗവ പറഞ്ഞു.
രാജ്യത്ത് രോഗം പടരാതിരിക്കാൻ ആഘോഷങ്ങൾ ചുരുക്കേണ്ടി വരും. ഉത്തരവാദിത്തമുള്ള യാത്രകൾ ജനങ്ങൾ പരിശീലിക്കണമെന്നും ബൽറാം ഭാർഗവ പറഞ്ഞു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വൻ ജനക്കൂട്ടം കണ്ടു വന്നിരുന്നു. ഇത് പരാമർശിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
അതേസമയം കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളും കോവിഡിൽ നിന്ന് പൂർണ സംരക്ഷണം നൽകുന്നുവെന്ന് നീതി ആയോഗ് അംഗവും കോവിഡ് ടാസ്ക് ഫോഴ്സ് മേധാവിയുമായ ഡോ വി കെ പോൾ പറഞ്ഞു.
രാജ്യത്ത് അതിവേഗത്തിൽ തന്നെ വാക്സിനേഷൻ വർധിച്ചു കൊണ്ടിരിക്കുകയാണ്. മേയ് മാസത്തിൽ പ്രതിദിനം 20 ലക്ഷം കോവിഡ് വാക്സിനേഷനുകളാണ് നൽകിയിരുന്നത്. എന്നാൽ സെപ്റ്റംബർ ആയപ്പോൾ ഇത് 78 ലക്ഷത്തിലെത്തിയെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
രണ്ടാം തരംഗം തുടരുന്നു
കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല, അത് തുടരുകയാണ്. ഇപ്പോഴും രാജ്യത്തെ 35 ജില്ലകളിലെ പ്രതിവാര കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോഴും രാജ്യത്തെ 30ലധികം ജില്ലകളിൽ 5 മുതൽ 10 ശതമാനം വരെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Also read:കാമുകന്റെ കൂടെ ഒളിച്ചോടി കാമുകനെ തന്നെ തേച്ചു; വൈറലായി യുവതിയുടെ ഒളിച്ചോട്ടം
പ്രതികരിക്കാൻ ഇവിടെ എഴുതുക