സ്ത്രീധനത്തിനെതിരെ സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാന്‍ വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ‘സകുടുംബം സ്ത്രീധനത്തിനെതിരെ’ ക്യാമ്പയിന് സംഘടിപ്പിക്കുമെന്ന് വനിതാ കമ്മീഷന് അംഗം ഇ എം രാധ പറഞ്ഞു. മുന്നൊരുക്കങ്ങള്‍ നടത്തുകയാണെന്നും ക്യാമ്പയിന് ഉടന്‍ ആരംഭിക്കുമെന്നും കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന വനിതാ കമ്മീഷന് അദാലത്തില്‍ അവര്‍ പറഞ്ഞു. സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ മാത്രമേ സമൂഹം ചര്‍ച്ചകള്‍ നടത്തുന്നുള്ളൂ.
ഈ പ്രവണത മാറേണ്ടതുണ്ട്. എല്ലാ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ബോധവല്‍ക്കരണമാണ് നടത്തേണ്ടത്. കുട്ടികളിലും സ്ത്രീധനത്തിനെതിരെ അവബോധം സൃഷ്ടിക്കണ്ടത് അനിവാര്യമാണ്. സ്കൂള്‍ തലത്തില്‍ തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തണം. ജാഗ്രതാ സമിതികള്‍ മുഖാന്തിരമാണ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക. വായനശാലകള്‍, കുടുംബശ്രീകള്‍, അങ്കണവാടികള്‍ എന്നിവ കേന്ദ്രീകരിച്ച് താഴെത്തട്ടില്‍ നിന്നുള്ള ബോധവല്‍ക്കരണമാണ് നടത്തുകയാണെന്നും ഇ എം രാധ അറിയിച്ചു.
ആകെ 70 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. ഇതില്‍ 10 എണ്ണം തീര്‍പ്പാക്കി. 52 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി വെച്ചു. എട്ട് പരാതികള്‍ക്ക് കമ്മീഷന് റിപ്പോര്‍ട്ട് തേടി. അതിര്‍ത്തി, സ്വത്ത് തര്‍ക്കങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍ സംബന്ധിച്ച പരാതികളാണ് കൂടുതല്‍ ലഭിച്ചത്. ഗാര്‍ഹിക പീഡനം സംബന്ധിച്ച പരാതിയില്‍ എതിര് കക്ഷിയോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 13ന് തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ അടുത്ത അദാലത്ത് നടക്കും.
വനിതാ കമ്മീഷന് അംഗം ഇ എം രാധ, ലീഗല്‍ പാനല്‍ അംഗങ്ങളായ അഡ്വ. പി വിമലകുമാരി, അഡ്വ. കെ എം പ്രമീള, അഡ്വ. കെ പി ഷിമ്മി, അഡ്വ. പി എം ഭാസുരി, വനിതാ സെല്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ എസ് നിഷാകുമാരി, സിവില്‍ പോലീസ് ഓഫീസര്‍ സി സുഗിഷ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക