ശാസ്താംകോട്ട : ഹൃദയസംബന്ധമായ ചികിത്സ തേടിയ പ്രവാസി സ്വകാര്യ ആശുപത്രിയിൽ മരിച്ച സംഭവത്തിൽ ശാസ്ത്രീയ പരിശോധനയുമായി പൊലീസ്. പോരുവഴി ഇടയ്ക്കാട് തെക്ക് അജിതാ ഭവനം അജികുമാർ (47) ആണ് ചികിത്സയ്ക്കിടെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ചത്.
ചികിത്സപ്പിഴവ് മരണത്തിനു കാരണമായതെന്ന കുടുംബത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ്, വിദഗ്ധരുടെ സഹായത്തോടെ പഴുതടച്ച അന്വേഷണം നടത്താനാണ് ശ്രമിക്കുന്നത്.
ആരോഗ്യവകുപ്പിനും ബന്ധുക്കൾ പരാതി നൽകിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സംഘമാണ് അജികുമാറിന്റെ പോസ്റ്റ്മോർട്ടം നടത്തിയത്. രാസ പരിശോധനയ്ക്കായി ശേഖരിച്ച ആന്തരിക അവയവങ്ങളുടെ സാംപിളുകൾ പൊലീസ് ലാബിലേക്കും മെഡിക്കൽ കോളജിലെ പത്തോളജി ലാബിലേക്കും അയച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടും മെഡിക്കൽ ബോർഡിന്റെ അനുമാനങ്ങളും നിർണായകമാകും. ശസ്ത്രക്രിയയ്ക്കിടയിൽ കരളിൽ സൂചി കൊണ്ടു മുറിഞ്ഞതാണ് രക്തസ്രാവത്തിനു കാരണമെന്നു ഡോക്ടർ സമ്മതിച്ചതായും അനുമതിയില്ലാതെയാണ് ശസ്ത്രക്രിയകൾ നടത്തിയതെന്നുമാണ് കുടുംബത്തിന്റെ പരാതി.
എന്നാൽ അജിയെ മുൻപ് അണലി കടിച്ചിട്ടുണ്ടെന്നും രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്ന് കഴിച്ചിരുന്നു എന്നുമൊക്കെയുള്ള ആശുപത്രിയുടെ വാദം അടിസ്ഥാനരഹിതമാണെന്നും ബന്ധുക്കൾ പറഞ്ഞു.
ആരോഗ്യരംഗത്തെ വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം തുടരുകയാണെന്നും രാസപരിശോധന ഫലങ്ങളും മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടും ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്നു എസ്എച്ച്ഒ എ. അനൂപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക