അർമീനിയ എന്ന യൂറോപ്യൻ രാജ്യത്ത് പൊടുന്നനെ 12 മണിക്കൂർ ഇന്റർനെറ്റില്ലാതെ പോയിട്ടുണ്ട്. 2011ൽ ആയിരുന്നു ഈ പ്രസിദ്ധ സംഭവം. ഒരു മുത്തശ്ശി ഒരു കുഴിയെടുത്തതായിരുന്നു ഇതിലേക്കു വഴിവച്ചത്. അർമീനിയയിൽ ആയിരുന്നില്ല ഈ കുഴി. അയൽരാജ്യമായ ജോർജിയയിലായിരുന്നു.
ജോർജിയയുടെ തലസ്ഥാനമായ ടിബ്ലിസി നഗരത്തിന് 50 കിലോമീറ്റർ അകലെ മാറിയുള്ള അർമാസി എന്ന ഗ്രാമത്തിലാണ് എഴുപത്തിയഞ്ച് വയസ്സുകാരിയായ ഹായസ്റ്റാൻ ഷക്കാറിയാൻ താമസിച്ചിരുന്നത്. പെൻഷൻ പറ്റിയ മുൻ ജീവനക്കാരിയായിരുന്നു അവർ.
ജോർജിയയിൽ ആളുകൾ പണ്ട് ഉപേക്ഷിക്കപ്പെട്ട ലോഹവസ്തുക്കൾക്കായി തങ്ങളുടെ ചുറ്റുപാടുമുള്ള ഭൂമി കുഴിച്ചു നോക്കുന്നത് പതിവായിരുന്നു. എന്തെങ്കിലും ലോഹം കിട്ടിയാൽ അതവർ ആക്രിവിലയ്ക്കു വിറ്റ് പണം കണ്ടെത്തും.
ഇത്തരത്തിലൊരു ശ്രമമായിരുന്നു ഷക്കാറിയാനും നടത്തിയത്. എന്തെങ്കിലും ചെമ്പോ തകരമോ കിട്ടിയാൽ അതു കൊണ്ടുവിൽക്കാം. അത്രയുമേ ആ മുത്തശ്ശി വിചാരിച്ചുള്ളൂ.
എന്നാൽ കുഴിയെടുക്കാനായി ഷക്കാറിയാൻ ഉപയോഗിച്ച മൺവെട്ടി ഭൂഗർഭ കേബിളുകളിലൊന്നിൽ വന്നു മുട്ടി. മൺവെട്ടിയുടെ മൂർച്ചയിൽ കേബിൾ മുറിഞ്ഞു. വെറുമൊരു കേബിൾ ആയിരുന്നില്ല അത്. സെക്കൻഡിൽ 12.6 ടെറാബൈറ്റ് ഡേറ്റ കൈമാറ്റം നടക്കുന്ന ജോർജിയൻ കോകസസ് കേബിളായിരുന്നു അത്.
ജിമ്മിൽ ട്രെഡ്മില്ലിൽ ഓടുന്നതിനിടെ 32കാരനായ മലയാളി യുവാവ് അബുദാബിയിൽ കുഴഞ്ഞു വീണു മരിച്ചു
ജോർജിയയിൽ നിന്ന് അർമീനിയയിലേക്കും അസർബൈജാനിലേക്കും ഇന്റർനെറ്റ് സേവനം നൽകുന്ന 500 കിലോമീറ്ററോളം നീളമുള്ള ഈ ഫൈബർ ഒപ്റ്റിക് കേബിളിലാണു ഷക്കാറിയൻ മുത്തശ്ശി വെട്ടിയത്. കേബിൾ മുറിഞ്ഞതിന്റെ ഫലമായി ഇന്റർനെറ്റ് ബന്ധം തടസ്സപ്പെട്ടു.
അർമീനിയയിൽ പൂർണമായും ഇന്റർനെറ്റ് നിലച്ചു. ബാങ്കുകളിൽ സേവനങ്ങൾ നടക്കാതെയായി, ടിവി ചാനലിലെ അവതാരകർക്കു മുൻപിൽ ശൂന്യമായ സ്ക്രീനുകൾ പ്രത്യക്ഷപ്പെട്ടു.
ഇന്റർനെറ്റ് അധിഷ്ഠിത ബുക്കിങ്ങുകളെല്ലാം മുടങ്ങി. ഇമെയിലുകൾ പോകാതെ കെട്ടിക്കിടന്നു. ജനങ്ങളും അർമീനിയൻ സർക്കാരും എന്താണു സംഭവമെന്നറിയാതെ കുഴങ്ങി. ജോർജിയയിലും അസർബൈജാനിലും ഭാഗികമായി ഇന്റർനെറ്റ് സ്തംഭനം ഉണ്ടായി.
ജോർജിയ ടെലികോം കമ്പനിക്കായിരുന്നു ഈ കേബിളിന്റെ ചുമതല. അവരും കാരണമറിയാതെ ആദ്യം പരുങ്ങി. എന്നാൽ മണിക്കൂറുകൾ നീണ്ട അന്വേഷണങ്ങൾക്കു ശേഷം അവർ കാരണം കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്തു.
ഷക്കാറിയൻ മുത്തശ്ശി താമസിയാതെ അറസ്റ്റിലായി. എന്താണ് ഇന്റർനെറ്റ് എന്നു പോലും തനിക്കറിയില്ലെന്നായിരുന്നു അവർ അധികൃതരോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക