ഉത്തർപ്രദേശിലെ ലഖിംപൂരിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ഇപ്പോള്‍ രാജിവയ്ക്കേണ്ടതില്ലെന്ന് ബിജെപി തീരുമാനം. കേന്ദ്രമന്ത്രിക്കെതിരെ തെളിവുകള്‍ കണ്ടെത്തിയാല്‍ മാത്രം മതി രാജിയെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. ഇന്നലെ നടന്ന ഉത്തര്‍പ്രദേശ് ബിജെപി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. അജയ് മിശ്രയുടെ രാജി ബ്രാഹ്മണ വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്നകറ്റുമെന്ന് യോഗം നിരീക്ഷിച്ചു.
ലഖിംപൂര്‍ഖേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അജയ് മിശ്രയുടെ രാജി പ്രതിപക്ഷപാര്‍ട്ടികളും കര്‍ഷകരും ആവശ്യപ്പെട്ടെങ്കിലും വഴങ്ങാന്‍ ബിജെപി ഒട്ടും തയാറല്ല. അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകരുടെ ചിതാഭസ്മവും വഹിച്ചുകൊണ്ടുള്ള പ്രതിഷേധ യാത്ര ഇന്നുതുടങ്ങും. അതേസമയം ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും.
കേസില്‍ അറസ്റ്റിലായ ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വിശദമായി ചോദ്യംചെയ്യാനും തെളിവ് ശേഖരിക്കാനും കസ്റ്റഡി അനിവാര്യമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ആശിഷ് മിശ്രയെ ഒരാഴ്ചയെങ്കിലും കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം എന്നാൽ ചോദ്യം ചെയ്യലുമായി ആശിഷ് മിശ്ര സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം ഇതിനോടകം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക