തിരുവനന്തപുരം: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത സംഭവത്തിലൂടെ കോൺഗ്രസിൻറെ ഗുണ്ടാ സംസ്കാരമാണ് ഇന്ന് പുറത്ത് വന്നത് എന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം പ്രതികരിച്ചു.
ജോജു മദ്യപിച്ചു എന്നും വനിതകളെ ആക്രമിച്ചു എന്നും സംഭവത്തിനുശേഷം കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ നുണ പറഞ്ഞു. കെപിസിസി പ്രസിഡൻറ് ഒരു നുണയനാണ് എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. മോൻസൻ മാവുങ്കലിന്റെ വീട്ടിൽ നടന്നതിനെ കുറിച്ച് ഈ നാവുകൊണ്ട് പറയുന്നത് എങ്ങനെ വിശ്വസിക്കുമെന്നും എ എ റഹീം ചോദിച്ചു.
ജോജുവിന് നേരെ നടന്ന ആക്രമണത്തിൽ ഡിവൈഎഫ്ഐ അപലപിക്കുന്നു. കോൺഗ്രസിൻറെ ഗുണ്ടാവിളയാട്ടം സംസ്ഥാനത്ത് അനുവദിക്കാനാവില്ല. ഇന്ധന വില നിർണയ അധികാരം സംബന്ധിച്ച തെറ്റ് കോൺഗ്രസ് ഇതുവരെ ഏറ്റു പറഞ്ഞിട്ടില്ല.
ഇന്ധന വിലവർധനവിന് എതിരെ സമരം ചെയ്യാനുള്ള ധാർമികത കോൺഗ്രസിന് ഇല്ല. ഡിവൈഎഫ്ഐ ചക്ര സ്തംഭന സമരം നടത്തിയിട്ടുണ്ട്. അത് കേവലം അഞ്ചു മിനിറ്റ് മാത്രമാണ് നീണ്ടു നിന്നത്. സമരം പ്രതീകാത്മകമാണ് എന്നത് കോൺഗ്രസ് മറന്നുപോകുന്നു എന്നും എ എ റഹീം കുറ്റപ്പെടുത്തി.
കൊച്ചിയിൽ നടന്ന കോൺഗ്രസിന്റെ വഴി തടയൽ സമരത്തോട് ജോജു ജോർജ് പ്രതികരിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. കോൺഗ്രസ് പ്രവർത്തകർ ജോജുവിന്റെ വണ്ടി തടയുകയും വാഹനത്തിന്റെ പിന്നിലെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തിരുന്നു.
സമരക്കാർക്ക് അടുത്തേക്ക് വന്ന ജോജു ജോർജ് അവരെ അസഭ്യം പറയുകയും ഒരു വനിതാ നേതാവിനെ അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.
ജോജു ജോർജ് മദ്യപിച്ചാണ് സംഭവസ്ഥലത്ത് എത്തിയതെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ സംഘർഷസ്ഥലത്ത് നിന്ന് പൊലീസ് ജോജുവിനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ച് മദ്യപരിശോധന നടത്തി. ഉച്ചയോടെ വന്ന പരിശോധനഫലമനുസരിച്ച് ജോജുവിന്റെ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല.
ഇതോടെ ജോജു മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയെന്ന കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ആശുപത്രിയിലെത്തിക്കും മുൻപ് നടത്തിയ ശ്വാസപരിശോധനയിലും ജോജു മദ്യപിച്ചില്ലെന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക