കൊച്ചി: ഇന്ധന വിലവർധനവിനെതിരേ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെതിരേ പ്രതികരിച്ചതിന് കാര്‍ തല്ലി തകര്‍ത്ത സംഭവത്തിൽ നടന് ജോജു ജോര്‍ജ് നിയമപോരാട്ടത്തിന്. കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്ത്തകന് പി.ജെ ജോസഫിന്റെ ജാമ്യഹര്‍ജിയില്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ കക്ഷി ചേരാന്‍ ജോജു അപേക്ഷ നല്കി.
തന്റെ മാതാപിതാക്കളെ അസഭ്യം പറയുകയും സ്ത്രീകളോട് മോശമായി പെരുമാറി എന്ന് ആരോപിക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്തത്. ഈ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നാണ് ജോജു സമവായ ശ്രമങ്ങളുടെ ഭാഗമായി ആവശ്യപ്പെട്ടത്. എന്നാല്‍ ഇരുകൂട്ടരുടെ ഭാഗത്തും തെറ്റ് സംഭവിച്ചുവെന്നാണ് ഡിസിസി അധ്യക്ഷന്‍ കഴിഞ്ഞ ദിവസം പ്രസ്താവനയിൽ സൂചിപ്പിച്ചത്. ഇതിനിടെയാണ് കേസില്‍ അറസ്റ്റിലായ ജോസഫിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ കക്ഷിചേരാനുള്ള നടന്റെ അപേക്ഷ. തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് ജോജുവിന്റെ ആവശ്യം
മണിക്കൂറുകള്‍ ദേശീയപാത തടഞ്ഞുവെച്ചുകൊണ്ടുള്ള ഉപരോധസമരമാണ് കോണ്‍ഗ്രസ് നടത്തിയത്. രോഗികൾ ഉള്‍പ്പടെ വഴിയില്‍ കുടുങ്ങിയത് കണ്ടാണ് പ്രതികരിച്ചത്. ഈ സമയത്ത് തന്നെ അസഭ്യം പറയുകയും വാഹനം അടിച്ച് തകര്‍ക്കുകയുമാണ് കോണ്‍ഗ്രസ് പ്രവർത്തകർ ചെയ്തത്. സംഭവത്തിനുശേഷം സമൂഹമാധ്യമങ്ങളില്‍ തനിക്ക് നേരെ വലിയ വേട്ടയാടലുണ്ടായെന്നും വിഷയത്തില്‍ കോടതി ഇടപെടല്‍ വേണം എന്നുമാണ് ജോജി കോടതിയില്‍ ആവശ്യപ്പെട്ടത്.
സമവായത്തിനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെ ജോജു തനിക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിക്കുമ്പോള്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും കേസിന്റെ ഭാവി. എറണാകുളം എം.പി ഹൈബി ഈഡന് ഉള്‍പ്പെടെയുള്ളവര്‍ മുന്‍കയ്യെടുത്താണ് പ്രശ്നപരിഹാരത്തിന് നീക്കം നടത്തിയത്. ജോജുവിന്റെ സുഹൃത്തുക്കള്‍ ഡിസിസി നേതൃത്വവുമായി സംസാരിക്കുകയും കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക