ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ വനിതാ ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. യുപി സര്‍ക്കാരില്‍ അണ്ടർ സെക്രട്ടറിയായ ഇച്ഛാ റാം യാദവ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ന്യൂനപക്ഷ ക്ഷേമവകുപ്പിലെ ജീവനക്കാരി നല്കിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ മാസമാണ് ഇച്ഛാ റാം യാദവ് യുവതിയെ കടന്ന് പിടിച്ച് ലൈംഗികമായി അതിക്രമിച്ചത്. ഓഫീസ് മുറിയില്‍ വച്ച് പ്രതി യുവതിയ ബലമായി പിടിച്ചു വച്ച് ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു.
യുവതി എതിര്‍ത്തിട്ടും ഇച്ഛാ റാം യാദവ് ബലമായി കടന്ന് പിടിക്കാന്‍ ശ്രമിച്ചു. ഇയാളുടെ ശല്യം സഹിക്കാനാവാതായതോടെ യുവതി തന്നെയാണ് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഒക്ടോബർ 29 ന് യുവതിയുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല.
പരാതി നല്കി ഒരാഴ്ച കഴിഞ്ഞിട്ടും നടപടി എടുക്കാതായതോടെ പൊലീസിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നു. ഇതോടെയാണ് പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.
2013 മുതല്‍ പരാതിക്കാരിയായ യുവതി ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്ററായി കരാര്‍ ജോലി നോക്കിവരികയായിരുന്നു.
ഇവരുടെ മേലുദ്യോഗസ്ഥനായിരുന്നു ഇച്ഛാ റാം യാദവ്. തന്നോട് സഹകരിച്ചില്ലെങ്കില്‍ ജോലി കളയിക്കുമെന്ന് ഭീഷണിമുഴക്കിയാണ് ഉദ്യോഗസ്ഥന് യുവതിയോട് ലൈംഗിക അതിക്രമം നടന്നതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക