കൊച്ചി: കൊച്ചിയില്‍ മോഡലുകള്‍ കാര്‍ അപകടത്തില്‍ മരിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ഔഡി കാര്‍ പിന്തുടര്‍ന്നിരുന്നുവെന്ന് അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ച അബ്ദുൾ റഹ്മാൻ.
റഹ്മാൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കോടതില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ഇത് സംബന്ധിച്ച ചോദ്യത്തോട് അബ്ദുൾ റഹ്മാൻ പ്രതികരിച്ചത്. ഇന്ന് മൂന്ന് മണിക്കൂറോളം പോലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു. വീണ്ടും കസ്റ്റഡില്‍ ആവശ്യപ്പെടാത്തതിനാല്‍ ഈ മാസം 20 വരെ ഇയാളെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലാണ്.
അതിനിടെ ഇവര്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന ഔഡി കാര്‍ ഓടിച്ചിരുന്ന സൈജു എന്നയാള്‍ അപകടശേഷം നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചതായി കണ്ടെത്തിയിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെയാണ് സൈജു റോയിയെ വിളിച്ചത്. ഹോട്ടലുടമ റോയിയുടെ സുഹൃത്താണ് സൈജു. അപകടത്തിന് പിന്നാലെ, സൈജു ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഉടമ റോയിയേയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൈജുവിനെ പോലീസ് വിട്ടയച്ചത്.
ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്നും കെ.എല്‍. 40 ജെ 3333 എന്ന രജിസ്ട്രേഷനിലുള്ള ഔഡി കാറാണ് അന്‍സി കബീറിന്റെ വാഹനത്തെ പിന്തുടര്ന്നത്. അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്ന്ന് വന്നതെന്നുമായിരുന്നു ഔഡി കാര്‍ ഓടിച്ചിരുന്ന സൈജു പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇത് പോലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല.
അപകടത്തിനു ശേഷം പിന്തുടര്‍ന്ന ഔഡി കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളില്‍ അവിടെ എത്തിയിരുന്നു. അവര്‍ മാറി നിന്ന് വിവരങ്ങള്‍ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഔഡി കാറില്‍ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവര്‍ പിന്നീട് അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിലും എത്തുകയും അവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക