എലപ്പുള്ളി: കുഞ്ഞാറ്റയുടെ പിറന്നാൾ ആഘോഷിക്കാൻ ഇനി അച്ഛനില്ല. അടുത്ത മാസം മകൻ രുദ്രകേശവിന്റെ പിറന്നാൾ ആഘോഷിക്കാനുള്ള തയാറെടുപ്പിലായിരുന്നു സഞ്ജിത്ത്.
ഇതിനിടെയാണു കൊലയാളികൾ ജീവനെടുത്തത്. ഇതോടെ കുടുംബം അനാഥമായി. ഭാര്യയുടെ കൺമുന്നിലായിരുന്നു തലങ്ങും വിലങ്ങും വെട്ടിയുള്ള കൊലപാതകം.
തടയാനെത്തിയ ഭാര്യയെ തള്ളി വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം. വെട്ടേറ്റ് ശരീര ഭാഗങ്ങൾ തൂങ്ങിയ നിലയിലായിരുന്നു. സംഭവം കണ്ട് ഭാര്യ അർഷിക കുഴഞ്ഞു വീണു.
ഭീകരാവസ്ഥ സൃഷ്ടിച്ചു നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരരെ സംസ്ഥാന സർക്കാർ നിലയ്ക്കു നിർത്തണമെന്ന് ആർഎസ്എസ് പ്രാന്തകാര്യവാഹ് പി.എൻ. ഈശ്വരൻ ആവശ്യപ്പെട്ടു.
പാലക്കാട്ട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയതിനു പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് അദ്ദേഹം ആരോപിച്ചു.
സഞ്ജിത്തിനെതിരെ മുൻപും കൊലപാതക ശ്രമങ്ങളുണ്ടായിട്ടും പൊലീസ് കർശനനടപടി സ്വീകരിക്കാത്തതാണു കൊലപാതകികൾക്കു പ്രോത്സാഹനമായത്.
കുറ്റവാളികൾക്കു പൊലീസിൽ ഒരു വിഭാഗത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക