സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർലൈൻ പദ്ധതി വലിയ വിഡ്ഢിത്തമാണെന്ന് ഇ ശ്രീധരൻ.
പദ്ധതി സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്നും സില്‍വര്‍ ലൈനിന്റെ ഇപ്പോഴത്തെ അലൈൻമെന്റ് അനുസരിച്ച് കെ റെയിൽ നിർമാണം നടന്നാൽ കേരളത്തെ വിഭജിക്കുന്ന ചൈനാമതിലാണ് രൂപപ്പെടുകയെന്നും അദ്ധേഹം പറഞ്ഞു. തിരൂർ മുതൽ കാസർകോട് വരെ റെയിൽപാതയ്ക്കു സമാന്തരമായി വേഗപാത നിർമിക്കുന്നത് ഭാവിയിൽ റെയിൽപാത വികസനത്തെ ബാധിക്കുമെന്നതിനാൽ റെയിൽവേ എതിർക്കുകയാണ്.
പാതയുടെ അലൈൻമെന്റ് ശരിയല്ലെന്നും, ഇതുവരെ നേരിട്ടുള്ള ലൊക്കേഷൻ സർവേ നടത്തിയിട്ടില്ലെന്നും, ഗൂഗിൾ മാപ്പും ലിഡാർ സർവേയും ഉപയോഗിച്ച് അലൈൻമെന്റ് തയാറാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
140 കിലോമീറ്റർ പാത കടന്നുപോകുന്നത് നെൽവയലുകളിലൂടെയാണ്. ഇതു വേഗപാതയ്ക്ക് അനുയോജ്യമല്ല. നിലവിലെ പാതയിൽ നിന്നു മാറി ഭൂമിക്കടിയിലൂടെയോ തൂണുകളിലോ വേഗപാത നിർമിക്കണം. അദ്ദേഹം പറഞ്ഞു. പദ്ധതി നിലവിൽ വരണമെങ്കിൽ ഏകദേശം 20,000 കുടുംബങ്ങളെയെങ്കിലും കുടിയൊഴിപ്പിക്കേണ്ടിവരുമെന്നും, 2025 ഓടെ നിർമാണം പൂർത്തികരിക്കാൻ സാധിക്കുമെന്ന വാദം തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ പദ്ധതിക്ക് കണക്കാക്കിയിരിക്കുന്ന 75,000 കോടി രൂപകൊണ്ട് പണി പൂർത്തീകരിക്കാൻ ആവില്ല. പണി കഴിയുമ്പോൾ ഇത് 1.1 ലക്ഷം കോടി രൂപയെങ്കിലുമാകും. സാമ്പത്തിക പ്രതിസന്ധിയിലുള്ള സംസ്ഥാനം ഈ തുക എങ്ങനെ കണ്ടെത്തുമെന്നും അദ്ദേഹം ചോദിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്ക് അനുമതി നൽകിയിരുന്നെങ്കിൽ ഇപ്പോൾ ട്രെയിൻ സർവീസ് തുടങ്ങാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക