സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയിൽ വാട്ടർ അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പിന്നീട് നന്നാക്കാത്തതാണ് സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് കാരണമെന്നാണ് മന്ത്രിയുടെ വിമർശനം. കുടിവെള്ള പദ്ധതിക്കായി റോഡ് കുത്തിപ്പൊളിക്കുന്നവർ നന്നാക്കാനുള്ള ഉത്തരവാദിത്തം കാണിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കാത്തതിൽ ഹൈക്കോടതി അതിരൂക്ഷമായി സർക്കാറിനെ വിമർശിച്ചിരുന്നു. പിന്നാലെ പൊതുമരാമത്തു വകുപ്പ് പ്രതിക്കൂട്ടിൽ ആയി. ഇതിനെത്തുടർന്നാണ് പൊതുമരാമത്തു വകുപ്പ് മന്ത്രി വാട്ടർ അതോറിറ്റിയെ വിമർശിച്ചത്.
മലപ്പുറം ജില്ലയിലെ പൊതുമരാമത്ത് പ്രവർത്തികളുടെ അവലോകന യോഗത്തിന് മുമ്പായിരുന്നു വാട്ടർ അതോറിറ്റിയെ മന്ത്രി വിമർശിച്ചത് .
എന്നാൽ റിയാസുമായി തർക്കത്തിനില്ല എന്നും സുരക്ഷാ പരിശോധനയില്ലാതെ റോഡുകളിലെ കുഴികൾ അടക്കാൻ ആവില്ലെന്നും, അടുത്ത ആഴ്ച മന്ത്രി റിയാസുമായി ചർച്ച നടത്തുമെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു.
അതേസമയം, തകർന്ന റോഡുകളുടെ വിവരം ഡിസംബർ 14ന് മുമ്പ് പൊതുജനങ്ങൾക്ക് അറിയിക്കാമെന്ന് കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക