തൃശൂര്‍: കഴിഞ്ഞദിവസം അപകടത്തിൽ ബിബിൻ റാവത്തിനൊപ്പം അപകടത്തിൽ മരണമടഞ്ഞ പുത്തൂര്‍ പൊന്നൂക്കര സ്വദേശിയായ എ. പ്രദീപ് വീട്ടില്‍ നിന്ന് രണ്ടാഴ്ച മുന്‍പാണ് ലീവ് കഴിഞ്ഞ് മടങ്ങിയത്.
പിതാവിനെ ആശുപത്രിയില്‍ നിന്ന് വീട്ടില്‍ കൊണ്ടുവന്നാക്കി മകന്റെ ജന്മദിന കേക്കും മുറിച്ച് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഈ വീട്ടില്‍ നിന്നിറങ്ങിയ പ്രദീപിന്റെ മുഖമാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും മനസില്‍.
ഗ്രാമത്തിലെ ഏതാവശ്യത്തിനും മുന്പന്തിയിലുണ്ടായിരുന്നചെറുപ്പക്കാരന്. ധീരസൈനികന്റെ മൃതദേഹം ആദരവോടെ ഏറ്റുവാങ്ങാന്‍ വിങ്ങുന്ന മനസോടെകാത്തിരിക്കുകയാണ് പൊന്നൂക്കര ഗ്രാമം.
ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം ഡ്യൂട്ടിക്ക് പോകുന്ന കാര്യം ചൊവ്വാഴ്ച വൈകുന്നേരം അമ്മയോട്
പ്രദീപ് പറഞ്ഞിരുന്നു. ഇന്നലെ ഉച്ചയായിട്ടും ഫോണ്‍ വിളി എത്താത്തതിനെത്തുടര്‍ന്ന് ആശങ്കയില്‍
കഴിയവെയാണ് അപകടവാര്‍ത്തയെത്തിയത്.
ഉടന്‍ തന്നെ പ്രദീപിന്റെ സഹോദരന് പ്രസാദ്
കോയമ്പത്തൂരിലേക്ക് തിരിച്ചു. പ്രദീപിന്റെ ഭാര്യയും മക്കളും കോയമ്പത്തൂരിലായിരുന്നു. മക്കള്‍ക്ക്
പ്രായം അഞ്ചു വയസും രണ്ടുവയസും.
പുത്തൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു പ്രദീപിന്റെ പഠനം. 2004ല്‍
സേനയില്‍ അംഗമായി.
തികച്ചും സാധാരണ നിലയിലുള്ള കുടുംബം പ്രദീപ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കരകയറിത്തുടങ്ങിയത്. പുത്തൂരില്‍ വീട് പണിയാന്‍ പ്ലാന്‍ വരെ തയ്യാറായി ഇരിക്കവെയാണ് അപകടമരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക