പുകയില ഉൽപന്നങ്ങൾ നിരോധിക്കാനൊരുങ്ങി ന്യൂസിലാന്റ്. ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായാണ് പുകയില ഉൽപന്നങ്ങൾ നിരോധിക്കുന്നത്.
2008ന് ശേഷം ജനിച്ച ആർക്കും സിഗരറ്റോ പുകയില ഉൽപന്നങ്ങളോ വാങ്ങാൻ സാധിക്കില്ല. ഇതുസംബന്ധിച്ച് നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.
2025 ഓടെ രാജ്യത്തെ പുകവലി നിരക്ക് 5 ശതമാനമായി കുറക്കുക, ശേഷം പുകയില ഉൽപന്നങ്ങളുടെ ഉപയോഗം പൂർണമായും ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ന്യൂസിലാന്റ് ആരോഗ്യമന്ത്രി ഡോ. ആയിഷ വെരാൾ അറിയിച്ചു.
നിലവിൽ രാജ്യത്തെ 13 ശതമാനം ആളുകൾ പുകവലിക്കുന്നുണ്ട്. മുമ്പിത് 18 ശതമാനമായിരുന്നു. എന്നാൽ പുകവലി മൂലമുള്ള അസുഖങ്ങളായി മരിക്കുന്ന ആളുകളുടെ നിരക്ക് 31 ശതമാനമാണ്.
അർബുദരോഗങ്ങൾ വർധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് പുകവലിയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. പുകയില ഉൽപന്നങ്ങളുടെ നിയന്ത്രണങ്ങളുടെ ഭാഗമായി സൂപ്പർമാർക്കറ്റുകളിലും മറ്റ് കടകളിലും സിഗരറ്റ് വിൽക്കുന്നത് കർശനമായി നിയന്ത്രിച്ചു.
സിഗരറ്റ് വിൽക്കാവുന്ന കടകളുടെ എണ്ണം 8000 ത്തിൽ നിന്ന് 500 ആയി ചുരുക്കാനും ഉത്തരവിട്ടിട്ടുണ്ട്. സമീപകാലങ്ങളിൽ നിക്കോട്ടിൻ നീരാവിയായി ഉൽപാദിപ്പിക്കുന്ന ഇ സിഗരറ്റ് യുവതലമുറക്കിടയിൽ കൂടുതൽ പ്രചാരം നേടിയിട്ടുണ്ട്.
ഇത് അപകടരമല്ലെങ്കിലും അർബുദത്തിന് കാരണമാകുന്ന നിക്കോട്ടിന്റെ അംശങ്ങൾ ഇതിലടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തി. പുകയില ഉൽപന്നങ്ങൾ നിരോധിക്കാനുള്ള തീരുമാനത്തെ രാജ്യത്തെ ഡോക്ടർമാരും ആരോഗ്യവിദഗ്ധരും സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക