ഹൈദരാബാദ്: വരുന്ന സംക്രാന്തിക്ക് വീട്ടിലേക്ക് എത്തുമെന്ന് കുടുംബത്തിന് നല്കിയ ഉറപ്പ് ബാക്കിവച്ചാണ് ലാന്‍സ് നായ്ക്ക് സായ് തേജ വിടപറഞ്ഞത്.
കൂനൂരിൽ അപകടം സംഭവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭാര്യയും മക്കളുമായി സായ് തേജ വീഡിയോ കോള്‍ ചെയ്തിരുന്നു. ധീരസൈനികന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആന്ധ്രയിലെ ചിറ്റൂര്‍ ഗ്രാമം.
നാല് വയസ്സുകാരനായ മകന് മോക്ഷയ്ക്കും രണ്ട് വയസ്സ് മാത്രമായ മകള്‍ ദര്‍ശിനിക്കും എന്തുകൊണ്ടുവരണമെന്ന് ചോദിച്ചുകൊണ്ടായിരുന്നു ലാന്‍സ് നായ്ക് സായ് തേജയുടെ ഒടുവിലത്തെ കോള്‍.
ഹിമാചല്‍ റെജിമെന്റിലുള്ള സഹോദരന് മഹേഷ് ബാബുവിനൊപ്പം അടുത്താഴ്ച നാട്ടിലെത്തുമെന്ന് ഭാര്യ ശ്യാമളയ്ക്ക് ഉറപ്പ് നല്‍കിയാണ് സുളൂരില്‍ നിന്ന് യാത്ര തിരിച്ചത്. സംയുക്ത സൈനിക മേധാവിയുടെ മുഴുവന്‍ സമയ സുരക്ഷാസംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ട് ഏഴ് മാസം പിന്നിട്ടതേയുള്ളൂ.
2013ലാണ് സായ് തേജ സൈന്യത്തില്‍ ചേരുന്നത്. തൊട്ടടുത്ത വര്‍ഷം പാരാ കമാന്‍ഡോ പരീക്ഷ വിജയിച്ചതോടെ ബംഗ്ലൂരു സിപോയ് ട്രെയിനിങ് സെന്ററിലെ ട്രെയിനറായി. ഇതിന് പിന്നാലെയാണ് ജനറല്‍ ബിപിന്‍ റാവത്തിന്റെ സുരക്ഷാസംഘത്തിലേക്ക് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക