സംസ്ഥാന പൊതുമരാമത്ത്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയും ഭാര്യ വീണ വിജയനെയും അപകീർത്തിപ്പെടുത്തിയതിൽ ഖേദ പ്രകടനവുമായി മുസ്ലിം ലീഗ് നേതൃത്വം. അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുളള പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. റാലിയില്‍ പ്രസംഗിച്ച ചിലര്‍ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായി. ഈ പരാമർശങ്ങളെ പാടെ തള്ളിക്കളയുന്നു. ഇക്കാര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് റാലിക്കിടെയായിരുന്നു സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് കല്ലായി മന്ത്രി മുഹമ്മദ് റിയാസിനെതിരെ പരാമർശം നടത്തിയത്. ഈ പരാമർശം വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. വ്യക്തിപരമായ രീതിയിലുള്ള വിമർശനങ്ങളോ അധിക്ഷേപങ്ങളോ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് തിരുത്തേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അനാവശ്യ പരാമർശത്തെ ന്യായീകരിക്കുന്നില്ലെന്നും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക