തിരുവനന്തപുരം: പിജി ഡോക്ടർമാർക്ക് പിന്നാലെ ഹൗസ് സർജന്മാരും സമരം പ്രഖ്യാപിച്ചതോടെ നാളെ സംസ്ഥാനത്തെ മെഡിക്കൽ കോളെജുകളുടെപ്രവർത്തനം സ്തംഭിക്കും.
ഒരു ദിവസത്തെ സൂചനാ പണിമുടക്കാണ് ഹൗസ് സർജന്മാർ പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിന് പിന്തുണയുമായി അധ്യാപകസംഘടനകളും രംഗത്തെത്തി. മിക്ക മെഡിക്കൽ കോളെജുകളുടെയും പ്രവർത്തനം ഇതിനകം താളം തെറ്റിയ നിലയിലാണ്.
പിജി ഡോക്ടർമാരുടെ സമരം പന്ത്രണ്ടാം ദിവസത്തിലെത്തുമ്പോൾ സംസ്ഥാന സർക്കാർ ആരോഗ്യസംവിധാനങ്ങളെ അതു കാര്യമായി ബാധിച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങൾ അടക്കം ഒഴിവാക്കിയുള്ള സമരം മൂന്നാം ദിനവും തുടരുകയാണ്.
എന്നിട്ടും സമരം പിൻവലിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകസംഘടനകളും മറ്റ് വിദ്യാർത്ഥി സംഘടനകളും പ്രതിഷേധത്തിലേക്ക് നീങ്ങുന്നത്.
പിജി സമരത്തെ തുടർന്ന് ജോലിഭാരം ഇരട്ടിച്ചതും, നേരത്തെയുണ്ടായിരുന്ന സ്റ്റൈപൻഡ് വർധനവ് പുനസ്ഥാപിക്കാത്തതുമാണ് ഹൗസ്സർജന്മാർ ഉന്നയിക്കുന്ന വിഷയങ്ങൾ.
നാളെ രാവിലെ എട്ട് മണി മുതൽ 24 മണിക്കൂറിലേക്ക് കൊവിഡ്, അത്യാഹിത വിഭാഗം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കും. കെജിഎംസിടിഎയും പിജി ടീച്ചേഴ്സ് അസോസിഷേനും തത്കാലത്തേക്ക് ബഹിഷ്കരണസമരത്തിനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക