ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഇന്ന് യുഎഇയിലെത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് നഫ്തലി ബെന്നറ്റ് അറിയിച്ചു.ഒരു ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ആദ്യ യുഎഇ സന്ദര്‍ശനമാണിത്.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍, യുഎഇയുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന് അമേരിക്കയുടെ മധ്യസ്ഥതയിലുള്ള കരാറില്‍ ഇസ്രായേല്‍ ഒപ്പുവച്ചിരുന്നു. നയതന്ത്ര ബന്ധം രൂപപ്പെടുത്തി ഒരു വര്‍ഷമാകുന്ന ഘട്ടത്തിലാണ് ബെന്നറ്റിന്റെ യുഎഇ സന്ദര്‍ശനം. അതേസമയം സന്ദര്‍ശനം സംബന്ധിച്ച് യുഎഇ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഈജിപ്ത്, ജോര്‍ദാന്‍ രാജ്യങ്ങള്‍ക്കു ശേഷം ഇസ്രായേലുമായി സമ്പൂര്‍ണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ അറബ് രാഷ്ട്രമായി യുഎഇ കഴിഞ്ഞ വര്‍ഷം മാറി. യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായിദിന്റെ ക്ഷണപ്രകാരമാണ് ബെന്നറ്റിന്റെ സന്ദര്‍ശനം. തിങ്കളാഴ്ച ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക