കോവിഡിന്റെ പേരില്‍ ജയിലുകളില്‍ നിന്ന് പ്രത്യേക പരോള്‍ നല്കി വിട്ടയച്ചതില്‍ ഭൂരിഭാഗം പ്രതികളും തിരിച്ചെത്തിയില്ല.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരടക്കം ആയിരത്തി അഞ്ഞൂറോളം തടവുകാരാണ് ഒരു വര്‍ഷത്തിലേറെയായി നാട്ടില്‍ വിലസുന്നത്. ഇവരുടെ തണലിലാണ് തലസ്ഥാനത്തടക്കം ഗുണ്ടകള്‍ അഴിഞ്ഞാടുന്നത്.
ഡിസംബര്‍ 7ന് പുത്തന്‍തോപ്പില്‍ ഗുണ്ടാ പിരിവ് നല്‍കാത്തതിന് മൂന്ന് പേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു, പ്രതികള്‍ കാള രാജേഷും സച്ചു അപ്പുക്കുട്ടനും. രണ്ട് പേരും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജാമ്യത്തിലിറങ്ങിയവര്‍.
നെടുമങ്ങാട് ചുള്ളിമാനൂരില്‍ യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം അഞ്ചര ലക്ഷം രൂപ കവര്‍ന്നു. മുഖ്യപ്രതി ജഹാംഗീര്‍, വധശ്രമക്കേസില്‍ റിമാന്‍ഡിലിരിക്കെ പരോളിലിറങ്ങിയയാള്.
ഈ രണ്ട് കേസിലും പ്രതികള്‍ ഒട്ടേറെ കേസുകളിലെ പ്രതികളും ജയിലില്‍ കിടക്കേണ്ടവരുമായിരുന്നു. കോവിഡ് കാലത്തെ പ്രത്യേക പരോളടക്കം വിവിധ ആനുകൂല്യങ്ങളാണ് അവരെ പുറത്തിറക്കിയത്.
ഇത്തരത്തില്‍ സമൂഹത്തിന് ഭീഷണിയാകുന്ന ഒട്ടേറെ ക്രിമിനലുകളാണ് ഇപ്പോള്‍ നാട്ടില്‍ സ്വതന്ത്രരായി വിലസുന്നത്.
കോവിഡ് വ്യാപനം തടയാനായി സുപ്രീംകോടതി നിര്‍ദേശ പ്രകാരം റിമാന്‍ഡ് പ്രതികളടക്കം 1100 ഓളം പേര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് 506 ജീവപര്യന്തക്കാര്ക്കുമാണ് പരോള്‍ നല്‍കിയത്.
സുപ്രീം കോടതി നിര്‍ദേശപ്രകാരം വിട്ടയച്ചവരെ നിര്‍ബന്ധിച്ച് തിരികെ പ്രവേശിപ്പിക്കരുതെന്ന് കോടതി നിര്‍ദേശമുണ്ട്.
ഈ ആനുകൂല്യം തങ്ങൾക്കും വേണമെന്നാവശ്യപ്പെട്ടു ജീവപര്യന്തം തടവുകാർ കോടതിയെ സമീപിച്ചതോടെയാണ് കൊലപാതകികളും ക്വട്ടേഷന്‍ സംഘങ്ങളുമടക്കം ഭൂരിഭാഗം ക്രിമിനലുകളും ജയിലിന് പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക