ഡല്‍ഹി: ശ്രീനഗർ ഭീകരാക്രമണത്തിന് പിന്നിൽ ജയ്ഷെ മുഹമ്മദ്ദെന്ന് ജമ്മു കശ്മീർ പൊലീസ്. ജയ്ഷെ മുഹമ്മദ്ദിന്റെ ഭാഗമായ കശ്മീർ ടൈഗേഴ്സാണ് ആക്രമണം നടത്തിയതെന്നും പൊലീസ് അറിയിച്ചു.
ശ്രീനഗറിലെ ഭീകരാക്രമണത്തിൽ പരിക്കേറ്റ മൂന്ന് പൊലീസുകാരുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ നടന്ന ആക്രമണത്തിൽ രണ്ട് പൊലീസുകാർ വീരമൃത്യു വരിച്ചിരുന്നു.
പ്രദേശത്ത് അക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ് .ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ശ്രീനഗര്‍ സിവാനിലെ പൊലീസ് ക്യാമ്പിന് സമീപമാണ് ആക്രമണം നടന്നത്.
രണ്ടു ഭീകരർ പൊലീസുകാർ സഞ്ചരിക്കുകയായിരുന്ന ബസിന് നേരെ വെടിവെക്കുകയായിരുന്നു. ജമ്മു കശ്മീർ പൊലീസിന്റെ ഒന്‍പതാം ബറ്റാലിയിലെ പൊലീസുകാരാണ് ബസിലുണ്ടായിരുന്നത്. പരിശീലനത്തിന് ശേഷം ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.
ആക്രമണം സംബന്ധിച്ച വിവരങ്ങൾ പ്രധാനമന്ത്രി തേടിയിരുന്നു. വീരമൃത്യു വരിച്ച പൊലീസുകാരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.
ആക്രമണത്തെ അപലപിച്ച് ജമ്മു കശ്മീർ ലഫ.ഗവർണർ മനോജ് സിൻഹ രംഗത്ത് എത്തിയിരുന്നു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും സിൻഹ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക