വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍. കമ്പനിയുടെ കോവിഡ് 19 വാക്സിനേഷന് നിയമങ്ങള്‍ പാലിക്കുന്നതില്‍ ജീവനക്കാര്‍ പരാജയപ്പെട്ടാല്‍ അവരുടെ ശമ്പളം വെട്ടിക്കുറക്കുകയോ ജോലിയിൽ നിന്ന് പറഞ്ഞയക്കുകയോ ചെയ്യുമെന്നാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്.
കോവിഡിന്റെ പുതിയ വകഭേദങ്ങൾ കണ്ടുപിടിക്കുന്നതിന്റെയും, ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ഭയാനകമായ രീതിയിൽ പടർന്ന് പിടിക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് കമ്പനി നിലപാട് കടുപ്പിച്ചിരിക്കുന്നത്.
ഡിസംബര്‍ മൂന്നിന് മുമ്പ് ജീവനക്കാര്‍ അവരുടെ വാക്സിനേഷന് സ്റ്റാറ്റസ് കമ്പനിയെ അറിയിക്കണമെന്നും അതിന്റെ തെളിവ് കാണിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നും ഗൂഗിള്‍ മാനേജ്മെന്റ് നേരത്തെ അറിയിച്ചിരുന്നു.
വാക്സിന് എടുക്കാതിരിക്കുന്നതിന് ആരോഗ്യപ്രശ്നങ്ങളോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അതും കമ്പനിയെ അറിയിക്കണമെന്നും കമ്പനി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
ഡിസംബര്‍ മൂന്നിന് ശേഷം വാക്സിനേഷന് ചെയ്യാത്ത ജീവനക്കാരുമായും വാക്സിനേഷന് സ്റ്റാറ്റസ് അപ്ലോഡ് ചെയ്യാത്തവരുമായും ഇളവുകള്‍ നിരസിച്ച ജീവനക്കാരുമായും കമ്പനി നേരിട്ട് ബന്ധപ്പെടുമെന്നും ഗൂഗിള്‍ അറിയിച്ചു.
ജനുവരി 18ന് മുമ്പ് വാക്സിനേഷന് നിയമങ്ങള്‍ പാലിക്കാത്ത ജീവനക്കാരെ 30 ദിവസത്തേക്ക് പെയ്ഡ് അഡ്മിനിസ്ട്രേറ്റീവ് ലീവില്‍ വിടുകയും, ശേഷം അവരെ ആറുമാസം വരെ ശമ്പളമില്ലാത്ത വ്യക്തിഗത അവധിയില്‍ ആക്കുകയും, തുടര്‍ന്ന് പിരിച്ചുവിടുകയും ചെയ്യുമെന്നും ഗൂഗിൾ അറിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക