നാലുപേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. രോഗബാധിതരുടെ സമ്പർക്കപ്പട്ടികയിലുളള, ലക്ഷണങ്ങളുള്ളവർക്ക് ഇന്ന് കോവിഡ് പരിശോധന നടത്തും. പോസിറ്റീവാകുന്നവരുടെ ഫലം ജനിതക ശ്രേണീകരണത്തിനയയ്ക്കും. എറണാകുളത്തും തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ച എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.
ആദ്യം ഒമിക്രോൺസ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യയും ഭാര്യമാതാവുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ടുപേർ. കോംഗോയിൽ നിന്നെത്തിയ എറണാകുളം സ്വദേശിയും യുകെയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിനിയുമാണ് മറ്റുള്ളവർ. സംസ്ഥാനത്ത് ഇതുവരെ അഞ്ച് പേർക്കാണ് രോഗ ബാധ കണ്ടെത്തിയത്.
ഉയർന്ന കോവിഡ് കണക്കുകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ സന്ദർശനം നടത്തുന്ന കേന്ദ്ര സംഘം ഇന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. സംഘം തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ സന്ദർശനം നടത്തിയിരുന്നു. കോവിഡ് മരണങ്ങൾ സംബന്ധിച്ച കേസ് ഷീറ്റുകൾ പരിശോധിച്ചു. വ്യക്തതയില്ലാത്ത കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ വിശദീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഉയർന്ന കോവിഡ് രോഗ -മരണ നിരക്കും പൂഴ്ത്തിയ മരണക്കണക്കുകൾ കൂട്ടിച്ചേർക്കുന്നതും പരിശോധിക്കാനാണ് കേന്ദ്ര സംഘത്തിന്റെ സന്ദർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക