സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയരുന്ന സാഹചര്യങ്ങളിൽ സ്ത്രീകൾ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാഹം ആലോചിക്കുന്ന ഘട്ടത്തിൽ തന്നെ ഇതിനെതിരെ പ്രതികരിക്കാൻ സ്ത്രീകൾ തയ്യാറാകണം. സ്ത്രീകൾ നൽകുന്ന പരാതികളിൽ സർക്കാർ അവർക്കൊപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീധന സ്ത്രീപീഡന വിരുദ്ധ ബോധവത്കരണത്തിന് തുടക്കം കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ബോധവത്കരണം നടക്കുന്നത്. ഇന്ന് ആരംഭിച്ച പരിപാടി മാർച്ച് എട്ട് വനിതാ ദിനം വരെ തുടരും.
സംസ്ഥാനത്ത് പ്രണയപക മൂലമുള്ള കൊലപാതകങ്ങളും സ്ത്രീധന പീഡനങ്ങളും തുടർകഥയാകുന്ന സ്ഥിതിയാണുള്ളത്. സ്ത്രീധനമുൾപ്പെടെയുള്ളവക്കെതിരെ ശബ്ദമുയർത്തിയാൽ സർക്കാർ ഒപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് ലക്ഷത്തിലധികം വരുന്ന അയല്‍ക്കൂട്ടങ്ങളിലെ പ്രവര്‍ത്തകരെ രംഗത്തിറക്കി വീടുകളില്‍ എത്തിയുള്ള വിവരശേഖരണവും ബോധവത്കരണവുമാണ് തദ്ദേശ സ്വയം ഭരണ വകുപ്പും കുടുംബശ്രീയും പദ്ധതിയിടുന്നത്. സിനിമാ താരം നിമിഷാ സജയനാണ് പ്രചാരണത്തിന്റെ ബ്രാൻഡ് അംബാസിഡറായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക