തിരുവനന്തപുരം: അരിയുടെ നിലവാരത്തില്‍ മില്ലുകള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന ഉത്തരവ് റദ്ദാക്കാനുള്ള നിര്‍ദേശം നല്‍കിയെന്ന് ഭക്ഷ്യ മന്ത്രി ജി.ആര് അനില്‍ വ്യക്തമാക്കി. മില്ലുകളും ഉദ്യോഗസ്ഥരും പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തിയ സ്ഥലങ്ങളില്‍ വീണ്ടും പരിശോധന വേണ്ടെന്ന് ഒരു അഭിപ്രായം ഉയര്‍ന്നിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഇറക്കിയതെന്നും മന്ത്രി പറഞ്ഞു.
പരിശോധന കര്‍ശനമാക്കാന്‍ പറഞ്ഞിരുന്നതിനെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നുവെന്നും
ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അത് തിരുത്താന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.
സപ്ലൈക്കോയ്ക്ക് വേണ്ടി നെല്ല് സംഭരിക്കുന്ന മില്ലുകള്‍ക്ക് മൂന്ന് മാസം അരിയുടെ ഗുണനിലവാരം ഉറപ്പ്
വരുത്തണമെന്നാണ് കരാര്‍ വ്യവസ്ഥ. ഇത് ഒഴിവാക്കിയുള്ള ഉത്തരവാണ് സംസ്ഥാന സര്‍ക്കാര്‍ ഡിസംബര്‍
മൂന്നിന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
ഓഗസ്റ്റ് 27ന് മില്ലുടമകളുമായി മന്ത്രി ജി.ആര് അനില്‍ നടത്തിയ ചര്‍ച്ചയിലാണ് മില്ലുടമകളുടെ
ആവശ്യമായി ഉയര്‍ന്നുവന്ന ഇക്കാര്യം അംഗീകരിച്ചത്. മന്ത്രിയുടെ സാന്നിധ്യത്തില്‍ എടുത്ത
തീരുമാനമാണെന്ന് ഉദ്യോഗസ്ഥരുടെ ആഭ്യന്തര കുറിപ്പില്‍ വ്യക്തമായിരുന്നു.
നടപടി മില്ലുടമകള്‍ക്ക് അഴിമതി നടത്താന്‍ കളമൊരുക്കുമെന്ന് വ്യക്തമായതോടെയാണ് അരിയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ മില്ലുകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന തരത്തില്‍ ഉത്തരവ് തിരുത്താന്‍ മന്ത്രി നേരിട്ട് നിര്‍ദേശിച്ചത്.
നിലവില്‍ തന്നെ ഒരു കിലോ നെല്ലിന് പകരം 64 ഗ്രാം അരി തിരിച്ച് നല്കിയാല് മതി എന്നതാണ് സംസ്ഥാനത്ത് മില്ലുകള്‍ക്ക് സഹായകമായ ഒരു വ്യവസ്ഥ. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് 680 ഗ്രാം വരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക