പാലാ ബൈപാസില്‍ ജനതാ റോഡിന് സമീപം വീട് വാടകയ്ക്കെടുത്ത് നാലു സ്ത്രീകളെ താമസിപ്പിച്ച് അനാശാസ്യകേന്ദ്രം നടത്തിയ സംഘത്തെ പാലാ സി.ഐ. കെ.പി. ടോംസണ് പിടികൂടി.
പാലാ നഗരത്തില്‍ വാടകവീട്ടില്‍ അനാശാസ്യകേന്ദ്രം നടത്തിയ ആളും ഇടപാടുകാരനും നാല് സ്ത്രീകളുമാണ് പിടിയിലായത്. അന്യ ജില്ലകളില്‍നിന്ന് സ്ത്രീകളെ എത്തിച്ച് ഫോണിലൂടെ ഇടപാടുകാരുമായി കരാര്‍ ഉറപ്പിച്ച് വന്‍തുകയ്ക്ക് എത്തിച്ചുനല്‍കുന്നതായിരുന്നു സംഘത്തിന്റെ രീതി.
വ്യാഴാഴ്ച രാത്രി 9.30-ഓടെ അനാശാസ്യ നടത്തിപ്പുകാരന് ഈരാറ്റുപേട്ട വാണിപ്പുരയ്ക്കല്‍ ഹാഷിം (51) ന്റെ ഫോണിലേക്ക് ഇടപാടുകാരനായി പാലാ സി.ഐ. കെ.പി. ടോംസണ് വിളിച്ചു. ഇന്ന് ഹൗസ്ഫുളളായതിനാല്‍ നാളെ രാവിലെ 10 മണിക്കത്തേക്ക് ബുക്ക് ചെയ്യാമെന്നും 9.55 ന് സ്ഥലത്തെത്തണമെന്നുമായിരുന്നു മറുപടി.
ഇപ്പോള്‍ നാലുപേര്‍ ഉണ്ടെന്നും ആളെ കണ്ട് ഇഷ്ടപ്പെട്ട് തിരഞ്ഞെടുക്കാമെന്നും മണിക്കൂറിന് 5000 രൂപാ മുതല്‍ 15000 രൂപ വരെ നല്‍കണമെന്നുമാണ് ലഭിച്ച വിവരം. ഭക്ഷണം വേണമെങ്കില്‍ അതിന്റെ പൈസയും നല്‍കണം. കുളിക്കാനുള്ള സൗകര്യം അവിടെ നല്‍കും എന്നായിരുന്നു ഇടപാടുകാരന്റെ വിശദീകരണം.
15 മിനിറ്റിനുള്ളില്‍ സി.ഐ.ടോംസണും പാലാ എസ്.ഐ. എം.ഡി. അഭിലാഷും സ്ഥലത്ത് എത്തി. ക്രിസ്തുമസ് നക്ഷത്രങ്ങളും ബലൂണുകളുമൊക്കെയായി അലങ്കരിച്ച വീട്ടില്‍ നിന്ന് ഈണത്തില്‍ ഡി.ജെ. പാട്ടുകള്‍ ഉയരുന്നുണ്ടായിരുന്നു. ജനല്‍ കര്ട്ടണ് മാറ്റി നോക്കിയപ്പോള്‍ ഒരു സ്ത്രീയും പുരുഷനും നഗ്നരായി നൃത്തം ചവിട്ടുന്നു.
ഞൊടിയിടയില്‍ വീട് വളഞ്ഞ് നടത്തിപ്പുകാരന് ഹാഷിമിനെയും ഇവിടെ ഇടപാടിനെത്തിയ കിടങ്ങൂര്‍ പൂണംചിറ ജോസുകുട്ടി (29) യേയും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മൂന്ന് ദിവസമായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഈ വീടും പരിസരവും. ഇത്തരം നടപടികള്‍ക്ക് മുമ്പും പിടിയിലായിട്ടുള്ള ആളാണ് ഹാഷിമെന്നും പോലീസ് പറഞ്ഞു.
കേന്ദ്രത്തിലുണ്ടായിരുന്ന അന്യജില്ലക്കാരായ നാല് സ്ത്രീകളും ഇവരോടൊപ്പം പിടിയിലായി. പാലാ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയതെന്ന് എസ്.എച്ച്.ഒ. കെ.പി.തോംസണ്‍ പറഞ്ഞു. മൂന്നുമാസമായി കേന്ദ്രം പ്രവര്ത്തിച്ചുവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക