ചിരിയും പ്രണയവും ഉമയ്ക്കും പി.ടിക്കുമൊപ്പം എന്നെന്നുമുണ്ടായിരുന്നു. ഒടുവിൽ പി.ടി യാത്ര പറയുമ്പോഴും സഹപ്രവർത്തകരുടെ ഓർമകളിലും ആ പ്രണയത്തിന്റെ ഓർമമധുരമാണു നിറയെ…അത്രയേറെ സംഭവബഹുലമായിരുന്നു പി.ടി.തോമസിന്റെയും ഉമയുടെയും പ്രണയവും വിവാഹവും.
നിലപാടുകളിൽ എന്നും ഉറച്ചുനിന്ന കേരളത്തിന്റെ പി.ടിയും യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽനിന്നുള്ള ഉമയും തമ്മിലുള്ള വിവാഹം തിരഞ്ഞെടുപ്പുകളിൽ പോലും എതിരാളികൾ പ്രചാരണ വിഷയമാക്കിയിട്ടുണ്ട്. എന്നാൽ അപ്പോഴെല്ലാം പി.ടിയുടെ കൈപിടിച്ച് പ്രചാരണ വേദികളിൽ പാട്ടും പ്രസംഗവുമായി ഉമ നിലകൊണ്ടു. 1980ൽ മഹാരാജാസ് കോളജിൽ വച്ചാണ് പി.ടി. ആദ്യമായി ഉമയെ പരിചയപ്പെടുന്നത്. ഉമ അന്ന് രവിപുരത്ത് ‘സുദർശനി’ൽ ഹരിഹരയ്യരുടെ മകൾ. നർത്തകി, ഗായിക…
പി.ടി. അന്ന് കെഎസ്യു സംസ്ഥാന സെക്രട്ടറി. കോളജ് യൂണിയന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും കൂടുതൽ അടുക്കുന്നത്. മഹാരാജാസ് കോളജിൽ വൈസ് ചെയർമാൻ സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ചിട്ടുണ്ട് ഉമ. കെഎസ്യു രാഷ്ട്രീയത്തിലൂടെ ഇരുവരുടെയും സൗഹൃദവും ദൃഢമായി. പതിയെപ്പതിയെ സൗഹൃദം പ്രണയത്തിലേക്കു വഴിമാറി. വിവാഹിതരാകാമെന്നു പറഞ്ഞപ്പോൾ ആശങ്കയായിരുന്നു ഉമയുടെ മനസ്സിൽ. പക്ഷേ ഒടുവിൽ പൂർണ സമ്മതം.
പ്രണയാർദ്രമായി ഇരുവരുടെയും ജീവിതം മുന്നോട്ടു പോയി. അതിനിടെ എംഎ കഴിഞ്ഞ് പി.ടി.തോമസ് എൽഎൽബിക്കു ചേർന്നു. ഉമ ബിഎസ്സി പാസായി രാജഗിരി കോളജിൽ എംഎസ്ഡബ്ല്യു കോഴ്സിനു ചേർന്നു. അക്കാലത്തെല്ലാം ഇടയ്ക്കിടെയുള്ള ഫോൺവിളിയായിരുന്നു ആശയവിനിമയത്തിനുള്ള വഴി. ഇടയ്ക്കു സമയം കണ്ടെത്തി പരസ്പരം കാണും. രാജഗിരിയിലെ ക്യാംപസിലേക്കും ഉമയെ കാണാനായി പി.ടി വരാറുണ്ടായിരുന്നു. എങ്ങനെയോ ഉമയുടെ വീട്ടുകാർ ഈ ബന്ധത്തെപ്പറ്റി അറിഞ്ഞു.
ഉമയെ ഇനി പഠിക്കാൻ പോലും വിടില്ലെന്നു കരുതിയ നാളുകൾ. പക്ഷേ പ്രണയം പോലെ ഉമയുടെ തീരുമാനവും ഉറപ്പുള്ളതായിരുന്നു. ഉമയുടെ അച്ഛനുമായി അവരുടെ കുടുംബ ഡോക്ടറുടെ വീട്ടിൽവച്ച് പി.ടി കൂടിക്കാഴ്ച നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. സൈന്യത്തിൽനിന്ന് വിരമിച്ചയാളാണ് ഉമയുടെ അച്ഛൻ. യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബവും. ഉമയ്ക്കു പല വിവാഹാലോചനകളും വന്നു, പക്ഷേ അതെല്ലാം നിരസിച്ചു. 1985ലായിരുന്നു ജീവിതത്തിൽ വഴിത്തിരിവായ ആ തീരുമാനം– റജിസ്റ്റർ വിവാഹം നടത്താം. പക്ഷേ കുടുംബാംഗങ്ങളെ അറിയിക്കേണ്ട.
അങ്ങനെ മട്ടാഞ്ചേരിയിൽ പോയി രഹസ്യമായി വിവാഹം റജിസ്റ്റർ ചെയ്തു. റജിസ്ട്രേഷൻ ഫീസ് അടച്ചതിനു ശേഷം, പി.ടിയുടെ സുഹൃത്ത് രതീഷിന്റെ വീട്ടിൽ റജിസ്ട്രാറെ വരുത്തിയായിരുന്നു റജിസ്ട്രേഷൻ. ബെന്നി ബഹനാനും കെ.ടി.ജോസഫുമായിരുന്നു സാക്ഷികൾ. ഉമ പിന്നീട് വീട്ടിലേക്കു മടങ്ങി. പി.ടി. വീണ്ടും പാർട്ടി പ്രവർത്തനത്തിന്റെ തിരക്കിലേക്കും. പക്ഷേ പാർട്ടിയുമായി ബന്ധപ്പെട്ട് കണ്ണൂരിലായിരിക്കെ ഒരു ദിവസം അടിയന്തര സന്ദേശം– ഉമയെ വീട്ടുകാർ ബോംബെയിലേക്കു കൊണ്ടുപോവുകയാണ്. ഫ്ലൈറ്റ് ടിക്കറ്റ് വരെ ബുക്ക് ചെയ്തു. ഉടനെ എത്തുക. ഒട്ടും വൈകാതെ പി.ടി. എറണാകുളത്തെത്തി. ഇടുക്കിയിലെ സ്വന്തം വീട്ടിൽ പോയി അമ്മയോട് വിഷയം അവതരിപ്പിച്ചു.
ഉമയെ വിവാഹം ചെയ്യുന്നതിൽ വീട്ടുകാർക്ക് എതിർപ്പില്ലായിരുന്നു. പക്ഷേ പള്ളിയിൽ വച്ച് വിവാഹം നടത്താനാകുമോയെന്ന ഒരു ആഗ്രഹം അമ്മ ചോദിച്ചു. വിവാഹത്തിനു വേണ്ടി മതം മാറാൻ ഇരുവരും തയാറായിരുന്നില്ല. ഒടുവിൽ കുന്നംകോട്ടിലച്ചന്റെ സഹായത്തോടെ മതം മാറാതെ തന്നെ പള്ളിയിൽ വിവാഹത്തിന് അവസരമൊരുങ്ങി. അച്ചൻ വിവാഹം നടത്തിത്തരാമെന്നും പറഞ്ഞു. പി.ടി ഇക്കാര്യം ഉമയെ അറിയിച്ചു. രാത്രിയിൽ കാറുമായി വരാമെന്നും.
പക്ഷേ ഒളിച്ചോട്ടത്തിന് ഉമ തയാറായിരുന്നില്ല. വീട്ടിൽ വരണം, കൈപിടിച്ച് ഇറക്കിക്കൊണ്ടു പോകണം. പി.ടി. സമ്മതിച്ചു. വെളുപ്പിന് കാറുമായി ഉമയുടെ വീട്ടിലെത്തി. തയാറായി നിൽപ്പുണ്ടായിരുന്നു ഉമ. ഉമ്മറത്തു ചെന്ന് ഉമയുടെ കൈ പിടിച്ച് ഇറക്കിക്കൊണ്ടുവന്നു. പുലർച്ചെയായതിനാൽ വീട്ടുകാർ ആരും അറിഞ്ഞില്ല. കാറിൽ നേരെ വയലാർ രവിയുടെ വീട്ടിലേക്ക്. ബെന്നിബഹനാൻ, കെ.ടി.ജോസഫ്, രാജു ജോസഫ്, ഗോപാലകൃഷ്ണൻ തുടങ്ങിയവരാണ് ഒപ്പമുള്ളത്. എല്ലാവരും ചേർന്ന് കോതമംഗലത്തേക്കു യാത്ര തിരിച്ചു. കളമശേരിയിലെത്തിയപ്പോൾ കാർ നിർത്തി ഉമയുടെ വീട്ടിലേക്കു ഫോണ് ചെയ്തു– ‘ഞാൻ ഉമയെ കൊണ്ടുപോന്നിട്ടുണ്ട്. അന്വേഷിച്ചു വിഷമിക്കേണ്ട’ എന്നു മാത്രം പറഞ്ഞ് ഫോൺ വച്ചു.
കോതമംഗലത്തെ സുഹൃത്ത് പോൾകെ.മാത്യുവിന്റെ വീട്ടിലെത്തിയതിനു ശേഷം പി.ടി. ഇടുക്കിയിലെ വീട്ടിലേക്കു വിളിച്ച് വിവരം അറിയിച്ചു. രാവിലെ പത്തരയോടെ കുടുംബാംഗങ്ങൾ കോതമംഗലത്തെത്തി. 11ന് കോതമംഗലം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിവാഹം. ചടങ്ങിലാകെ പങ്കെടുത്തത് വയലാർ രവി, മേഴ്സി രവി, കെ.ടി.ജോസഫ്, ബെന്നി ബഹനാൻ തുടങ്ങിയ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളും ബന്ധുക്കളും മാത്രം. പോളിന്റെ വീട്ടിലായിരുന്നു വിവാഹസദ്യയും. അന്ന് സുഹൃത്തുക്കള് ഒപ്പം നിന്നു സഹായിച്ചതിനാലാണ് വിവാഹം അത്രയേറെ ഭംഗിയായി നടന്നതെന്ന് പി.ടി. പിന്നീട് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് ആദ്യനാളുകളിൽ ഉമയുടെ വീട്ടുകാരുടെ പിണക്കം തുടർന്നു. പക്ഷേ ഉമയുടെ അച്ഛനു സുഖമില്ലാതിരിക്കെ ഒരിക്കൽ ഇരുവരും കാണാൻ പോയി. അവിടെനിന്ന് അനുരഞ്ജനത്തിന്റെ പാത തെളിയുകയായിരുന്നു. പിന്നീട് പി.ടി ആ കുടുംബത്തിലെ ഒരംഗത്തെപ്പോലെയായി. അവരുടെ പ്രിയപ്പെട്ട മരുമകനായി. പി.ടി.തോമസ് രാഷ്ട്രീയത്തിൽ സജീവമായതിനാൽത്തന്നെ ജോലിയെന്നത് ഉമയ്ക്ക് നിർബന്ധമായിരുന്നു. അങ്ങനെ എവിടി കമ്പനിയിൽ ജോലിക്കു കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക