കൗമാരക്കാര്‍ക്ക് രണ്ട് വാക്സീന് നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കോവാക്സീനോ സൈക്കോവ്ഡി വാക്സീനോ തിരഞ്ഞെടുക്കാന്‍ അവസരം. 2007 അടിസ്ഥാനവര്‍ഷമായി കണക്കാക്കിയാണ് പ്രായപരിധി തീരുമാനിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഐ.ഡി ഉള്‍പെടെ 10 രേഖകള്‍ ഉപയോഗിക്കാം. രണ്ടാം ഡോസ് വാക്സീന് എടുത്ത് 39 ആഴ്ച കഴിഞ്ഞ് കരുതല്‍ ഡോസ് സ്വീകരിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. കരുതല്‍ ഡോസിന് യോഗ്യരായവര്‍ക്ക് എസ്.എം.എസ് വഴി മുന്നറിയിപ്പ് നല്‍കും.
കൗമാരക്കാര്‍ക്ക് കോവിഡ് വാക്സിനേഷനുള്ള റജിസ്ട്രേഷന് ജനുവരി ഒന്നിന് ആരംഭിക്കും. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 600ന് അടുത്തായി. രോഗികളുടെ എണ്ണത്തില്‍ ഡല്‍ഹി മഹാരാഷ്ട്രയെ മറികടന്നു. കേരളം മൂന്നാംസ്ഥാനത്താണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിപ്പ് തിരഞ്ഞെടുപ്പ് കമ്മിഷന് കേന്ദ്ര ആരോഗ്യസെക്രട്ടറിയുമായി ചര്‍ച്ച ചെയ്തു. അതിനിടെ ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു. ആഘോഷ സാഹചര്യം കണക്കിലെടുത്ത് പ്രാദേശിക നിയന്ത്രണങ്ങള്‍ വേണമെന്നും കണ്ടെയ്്ന്‍മെന്റ് നടപടികള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
15 നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ജനുവരി 3 മുതലാണ് വാക്സീന് നല്കി തുടങ്ങുക. ജനുവരി ഒന്നു മുതല്‍ കോവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യാം. ആധാര്‍ കാര്‍ഡോ, വിദ്യാഭ്യാസസ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡോ, മറ്റ് തിരിച്ചറിയില്‍ രേഖകളോ ഉപയോഗിക്കാം. രണ്ട് ഡോസിന് ഇടയില്‍ നാല് ആഴ്ച്ച ഇടവേള എന്ന നിലയില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് നല്കുന്ന അതേ അളവിലായിരിക്കും 15നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സീന് നല്‍കുകയെന്ന് കര്‍മസമിതി മേധാവി എന്‍.കെ അറോറ അറിയിച്ചു. രാജ്യത്ത് 578 പേര്‍ക്ക് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചു. 151 പേര് രോഗമുക്തരായി. 8 സംസ്ഥാനങ്ങളില്‍ മുപ്പതിലധികം കേസുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക