പതിനേഴ് വർഷം മുൻപ് നടന്ന പോണേക്കര ഇരട്ടക്കൊലക്കേസിൽ പ്രതി റിപ്പർ ജയാനന്ദൻ അറസ്റ്റിൽ. 2004 മേയ് 30ന് പോണേക്കരയിൽ എഴുപത്തിനാലുകാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ബലാത്സംഗം ചെയ്യുകയും അവരുടെ സഹോദരിയുടെ മകനെ ചൊല്ലുകയും ചെയ്ത കേസിലാണ് അറസ്റ്റ്. നിലവിൽ മറ്റ് കേസുകളിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ജയാനന്ദൻ സഹതടവുകാരനോട് കൊലപാതകത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് അറസ്റ്റിന് വഴിവച്ചത്.
തിരുവനന്തപുരം സെൻട്രൽ ജയിലിലെ അതീവസുരക്ഷാസെല്ലിൽ ജീവപര്യന്തം ശിക്ഷയിൽ കഴിയവെയാണ് റിപ്പർ ജയാനന്ദൻ സഹതടവുകാരനോട് താൻ നടത്തിയ കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ജയാനന്ദന്റെ ആക്രമണത്തിന് ഇരയായിട്ടുള്ളവർ പ്രായമായ ആളുകളാണ്.
കൊലപാതകത്തിന് പിന്നാലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുക ,കവർച്ച നടത്തുക എന്നതടക്കമാണ് ജയാനന്ദന്റെ രീതി. അതുകൊണ്ടുതന്നെ പോണേക്കര ഇരട്ടക്കൊലപാതകത്തിലും അന്വേഷണ ഉദ്യോഗസ്ഥർ ആദ്യംമുതൽക്കെ ജയാനന്ദനെ സംശയിച്ചിരുന്നു. നേരത്തെ ഇതേ കേസിൽ ജയാനന്ദനെ പലവട്ടം ചോദ്യം ചെയ്തിരുന്നെങ്കിലും തെളിവ് ലഭിച്ചിരുന്നില്ല.
പോണേക്കരയിൽ കൊല്ലപ്പെട്ട സ്ത്രീയുടെ തലയിലും മുഖത്തുമായി 12 മുറിവുകളുണ്ടായിരുന്നു. കൊല്ലപ്പെട്ട ഇവരുടെ ബന്ധുവിന്റെ തലയ്ക്ക് പിന്നിൽ മാത്രം ഒമ്പത് മുറിവും കണ്ടെത്തി.കൊലപാതകത്തിന് പുറമെ 44പവൻ സ്വർണവും 15 ഗ്രാം വെള്ളിനാണയങ്ങളും ജയാനന്ദൻ കവർന്നിരുന്നു. സഹപ്രവർത്തകനോട് നടത്തിയ വെളിപ്പെടുത്തൽ കുടുക്കിയതോടെയാണ് ജയാനന്ദൻ അന്വേഷണ ഉദ്യോഗസ്ഥരോട് കുറ്റസമ്മതം നടത്തിയത്.
2003മുതൽ 2006വരെയുള്ള കുറഞ്ഞ കാലയളവിലാണ് ജയാനന്ദന് എതിരെയുള്ള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആറ് കേസിലായി എട്ടുപേരെയാണ് ജയാനന്ദൻ കൊലപ്പെടുത്തിയത്. മൂന്ന് തവണ തടവുചാടിയ ജയാനന്ദൻ എല്ലാ കേസുകളിലുമായി ഒരുമിച്ചുള്ള ജീവപര്യന്തം തടവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക