ഗര്‍ഭസ്ഥശിശുവിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയാൽ ഭ്രൂണഹത്യ ചെയ്യണമോ വേണ്ടയോ എന്ന് മാതാവിന് തീരുമാനിക്കാമെന്ന് കോടതി. ഡൽഹി ഹൈക്കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ജസ്റ്റിസ് ജ്യോതി സിങ് ആണ് ശ്രദ്ധേയമായ ഈ ഉത്തരവിറക്കിയത്.
ഗർഭസ്ഥശിശുവിന് ഒന്നിലധികം ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തുകയാണെങ്കിൽ അതുമായി മുന്നോട്ട് പോകണമോയെന്ന തീരുമാനിക്കുവാനുള്ള അമ്മയുടെ അവകാശം നിഷേധിക്കുവാൻ സാധിക്കാത്തതാണെന്ന് കോടതി നിരീക്ഷിച്ചു. 28 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ 33കാരിക്ക് അനുമതി നല്കിക്കൊണ്ടായിരുന്നു കോടതി വിധി.
സംഭവത്തിൽ കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. ഇക്കാര്യം തികച്ചും സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യമാണെന്നും പ്രത്യുത്പാദന കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സ്ത്രീകൾ തന്നെയാണെന്നും കോടതി വ്യക്തമാക്കി.
കുഞ്ഞിന് ഹൃദ്രോഗമുണ്ടെന്നും കുഞ്ഞ് ജനിച്ച് ആദ്യവര്‍ഷത്തില്‍ രണ്ടോ മൂന്നോ ഹൃദയശസ്ത്രക്രിയയും പിന്നീട് ഓരോ ശസ്ത്രക്രിയ വീതവും വേണ്ടിവന്നേക്കും. അതിനാൽ തന്നെ ‘അമ്മ വലിയ മാനസിക സമ്മർദ്ദം അനുഭവിക്കുകയാണെന്നും കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് കോടതിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക