ബാഡ്മിന്റൻ താരം സൈന നെഹ്വാളിനെതിരായ വിവാദ ട്വീറ്റിൽ തമിഴ് നടൻ സിദ്ധാർഥ് മാപ്പ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് സിദ്ധാർഥ് ക്ഷമ ചോദിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സൈനയുടെ ട്വീറ്റിന് മറുപടിയായി താനെഴുതിയ പരുഷമായ തമാശക്ക് ക്ഷമ ചോദിക്കുന്നുവെന്നും, പല കാര്യങ്ങളിലും നിങ്ങളോട് എനിക്ക് വിയോജിപ്പുണ്ടാകും. സൈനയുടെ ട്വീറ്റ് വായിച്ചപ്പോൾ തനിക്ക് ദേഷ്യവും നിരാശയും തോന്നിയിരുന്നു. എങ്കിലും തന്റെ വാക്കുകളെ ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും സിദ്ധാർഥിന്റെ ക്ഷമാപണ കുറിപ്പിൽ പറയുന്നു.
ആളുകൾ ആരോപിക്കുന്നതു പോലെ ഒരു സ്ത്രീയെന്ന നിലയിൽ സൈനയെ ആക്രമിക്കാനുള്ള ദുരുദ്ദേശം തനിക്ക് ഉണ്ടായിരുന്നില്ല. ഈ ക്ഷമാപണം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, താങ്കൾ എപ്പോഴും എന്റെ ജേതാവായിരിക്കുമെന്നും പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം തടഞ്ഞിന് പിന്നാലെ മോദിക്ക് പിന്തുണയുമായി സൈന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷിയിൽ വീഴ്ചയുണ്ടായാൽ ആ രാജ്യം സ്വയം സുരക്ഷിതമാണെന്ന് പറയാനാകില്ലെന്നും, ഇതിൽ ശക്തമായി അപലപിക്കുന്നുവെന്നുമായിരുന്നു സൈന ട്വീറ്റ് ചെയ്തത്. ഇതിനെതിരെ സിദ്ധാർഥ് ഉപയോഗിച്ച പരാമർശമാണ് വിവാദമായത്.
ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് വൻ പ്രതിഷേധം ഉയർന്ന് വന്നിരുന്നു. പ്രതിഷേധങ്ങൾ കനത്തതോടെ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത്, സിദ്ധാർഥിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് മാപ്പ് അപേക്ഷയുമായി സിദ്ധാർഥ് എത്തിയത്. സൈനക്കെതിരായ ട്വീറ്റും ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ഡിലീറ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക