തിരുവനന്തപുരം: തിരുവനന്തപുരം ഫോറൻസിക് ലാബിൽ ദിലീപിന്റെ ഫോണുകൾ പരിശോധിക്കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം. ഫോണുകള്‍ കോടതി നേരിട്ട് സൈബർ ഫോറൻസിക് ലാബിലേക്കയക്കണമെന്നാണ് ആവശ്യം.
ഈ ആവശ്യം ഉന്നയിച്ച് ക്രൈംബ്രാഞ്ച് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. അന്വേഷണ സംഘത്തലവനായ എസ് പി മോഹനചന്ദ്രനാണ് കോടതി ചേംബറിലെത്തി അപേക്ഷ നൽകിയത്.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ രാത്രിയോടെ എത്തിച്ചിരുന്നു. ഫോണുകള്‍ നല്‍കണമോയെന്ന് ഇനി മജിസ്ട്രേറ്റ് കോടതിക്ക് തീരുമാനിക്കാം.
ഹൈക്കോടതിയിലും വിചാരണക്കോടതിയിലും തിരിച്ചടികളാണ് ഇന്നലെ പ്രോസിക്യൂഷന് നേരിട്ടത്. പ്രതികളെ കസ്റ്റഡിയില്‍ വേണം മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്കായി കൈമാറണം എന്നിവയായിരുന്നു ഹൈക്കോടതിയില്‍ ദിവസങ്ങളായുള്ള പ്രോസിക്യൂഷന്റെ പ്രധാന ആവശ്യങ്ങള്‍.
എന്നാല്‍ ഇതിലൊന്നും തീരുമാനം എടുക്കാതെയായിരുന്നു ജസ്റ്റിസ് പി ഗോപിനാഥിന്റെ ഇടക്കാല ഉത്തരവ്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. പന്ത്രണ്ടായിരം കോളുകള്‍ ചെയ്ത ഫോണിനെക്കുറിച്ച് പോലും അറിയില്ലെന്നാണ് പ്രതികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക