കോട്ടയം ∙ ആരോഗ്യനില പല തവണ മാറിമറിഞ്ഞത് ആശങ്ക ഉയർത്തിയെങ്കിലും വാവ സുരേഷിന്റെ നിലയിൽ ആശാവഹമായ പുരോഗതി. മെഡിക്കൽ സംഘത്തിന്റെ അശ്രാന്ത പരിശ്രമത്തെത്തുടർന്ന് സുരേഷ് അബോധാവസ്ഥയിൽ നിന്നു തിരിച്ചുകയറിയപ്പോൾ ആ ജീവനു വേണ്ടി പ്രാർഥിച്ചവർക്ക് ആശ്വാസത്തിന്റെ പകൽ. ഇഴഞ്ഞെത്തിയ ദുർവിധി അകന്നു പോകുന്നതു കാത്തിരിക്കുകയാണ് വാവയെ സ്നേഹിക്കുന്നവർ. അടുത്ത 48 മണിക്കൂർ കൂടി നിർണായകമാണെന്നും അതിനു ശേഷം സുരേഷിനെ (48) വെന്റിലേറ്ററിൽ നിന്നു മാറ്റാൻ കഴിയുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു.
മൂർഖന്റെ കടിയേറ്റ് തിങ്കളാഴ്ചയാണ് സുരേഷിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ആരോഗ്യനില മെച്ചമായെങ്കിലും വൈകിട്ട് പ്രതികരണം തീരെ കുറഞ്ഞ് സുരേഷ് അബോധാവസ്ഥയിലേക്കു പോയി. തലച്ചോറിന്റെ പ്രവർത്തനവും കുറഞ്ഞു. വിദഗ്ധ ഡോക്ടർമാരുടെ സംഘം ഇന്നലെ യോഗം ചേർന്ന് ചികിത്സാരീതിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചു. മരുന്നുകളുടെയും ആന്റി സ്നേക്ക് വെനത്തിന്റെയും അളവ് ഉയർത്തി. ഇതോടെ വീണ്ടും പ്രതീക്ഷയായി സുരേഷ് അർധബോധാവസ്ഥയിലേക്കു തിരിച്ചുവന്നു. കൈകളും കാലുകളും ഉയർത്തുകയും സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ നില അൽപം കൂടി മെച്ചപ്പെട്ട് കണ്ണുകൾ പൂർണമായും തുറന്നു. വെന്റിലേറ്ററിൽ നിന്നു മാറ്റിയാൽ മാത്രമേ തലച്ചോറിന്റെ പ്രവർത്തനം പൂർണതോതിൽ തിരിച്ചു കിട്ടിയോ എന്ന് അറിയാൻ കഴിയൂ എന്നു ഡോക്ടർമാർ അറിയിച്ചു.
വെന്റിലേറ്ററിൽ നിന്നു മാറ്റിയാലും ഒരാഴ്ച തീവ്രപരിചരണ വിഭാഗത്തിൽ കിടത്തിച്ചികിത്സ വേണ്ടിവരും. ഹൃദയത്തിന്റെയും വൃക്കകളുടെയും മറ്റ് ആന്തരിക അവയവങ്ങളുടെയും പ്രവർത്തനം സാധാരണനിലയിലാണ്. രക്തസമ്മർദവും സാധാരണ നിലയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. മൂർഖന്റെ കടിയേറ്റാൽ ഞരമ്പുകളുടെ പ്രവർത്തനത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. സുരേഷിന്റെ സഹോദരൻ സത്യദേവൻ, ഭാര്യ ജെസി വർഗീസ്, ബന്ധു സന്തോഷ് എന്നിവർ ആശുപത്രിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക