തിരുവനന്തപുരം: വധഗൂഢാലോചനക്കേസിൽ ദിലീപിന്റെതെന്ന് സംശയിക്കുന്ന ശബ്ദരേഖ പുറത്ത്. നടൻ ദിലീപിനെതിരെ പുതിയ ശബ്ദരേഖ പുറത്ത് വിട്ടത് സംവിധായകൻ ബാലചന്ദ്രകുമാർ ആണ്. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലേണ്ട രീതിയെ കുറിച്ച് പരാമർശമുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്. ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിൽ ഇട്ട് തട്ടണം എന്ന നിർദേശമാണ് ശബ്ദരേഖയിലുള്ളത്.
ഈ ശബ്ദരേഖയുടെ വിശദാംശങ്ങൾ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഈ ശബ്ദ സംഭാഷണം 2017 നവംബർ 15ന് ഉള്ളതാണെന്ന് ബാലചന്ദ്രകുമാർ പറയുന്നു. ഒരുവർഷത്തേക്ക് ഫോൺ ഉപയോഗിക്കരുതെന്ന് ദിലീപിനോട് അനുജൻ അനൂപ് പറഞ്ഞുവെന്നും ശബ്ദ സംഭാഷണത്തിലുണ്ട്.
അനൂപിന്റെ ഓഡിയോയും ബാലചന്ദ്രകുമാർ പുറത്തുവിട്ടു. കൂടുതൽ ശബ്ദരേഖ തന്റെ പക്കൽ ഉണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ നടന്നത് വ്യക്തമായ ഗൂഢാലോചനയാണെന്നും ബാലചന്ദ്രകുമാർ പറയുന്നു
അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ കൊല്ലണമെന്ന് ദിലീപ് പറയുന്ന ഓഡിയോ കയ്യിലുണ്ടെന്ന് ബാലചന്ദ്രകുമാര്‍ ഇന്നലെ പറഞ്ഞിരുന്നു. കേസ് കോടതിയുടെ പരിഗണനയിലായതിനാലാണ് നിലവില്‍ ഓഡിയോ പുറത്തുവിടാത്തത്. കോടതി വിധി വന്നതിന് പിന്നാലെ അത് പുറത്തുവിടുമെന്നും ഇന്നലെ പറഞ്ഞിരുന്നു.
നിര്‍ണ്ണായകമായ തെളിവാണിത്. ഇതും ശാപവാക്കാണെന്ന് കോടതി പറഞ്ഞാല്‍ ഒന്നും പറയാനില്ല. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെകുറിച്ചായിരുന്നു ഗൂഢാലോചന നടത്തിയത്. കേസിന്റെ ഗതിമാറ്റാന്‍ ദിലീപ് ശ്രമിക്കുകയാണ്. ജാമ്യം റദ്ദാക്കാതിരിക്കാനാണ് ദിലീപിന്റെ വാദം. ദിലീപിന് എന്തിനാണ് ഇത്രയും പരിഗണനയെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ വാദം ഇത്രയും നീണ്ടു പോകുന്നത് ചരിത്രത്തിൽ ആദ്യമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക