ജിദ്ദ: സൗദിയിലെ മൂന്നിടങ്ങളിലായി കഴിഞ്ഞ ദിവസം മൂന്നു പ്രവാസികള് ഹൃദയാഘാതം മൂലം മരിച്ചു. ഒരാൾ അടുത്ത മാസം നാട്ടിൽ പോകാനിരിക്കെയായിരുന്നുവെങ്കിൽ മറ്റൊരാൾ പിറ്റേന്ന് നാട്ടിലേക്കുള്ള വിമാനത്തിൽ പോകേണ്ടയാളായിരുന്നു. മൂന്നാമത്തെയാൾ മരിച്ചതോ നാട്ടിലേക്കുള്ള വിമാനം കയറുന്നതിനിടെ തളർന്ന് വീണും.
മക്കയിൽ നിന്ന് 75 കിലോമീറ്റർ അകലെയുള്ള ത്വായിഫിൽ അഞ്ചു വർഷങ്ങൾക്ക് ശേഷം നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ തലേന്നാൾ പത്തനംതിട്ട സ്വദേശി മരണപ്പെട്ടു.
പത്തനംതിട്ട, ആറന്മുള, കുൻഞ്ചിറവേളി ജ്യോതി നിവാസിൽ ഗിരീഷ് കുമാർ (47) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ജിദ്ദയിൽ നിന്നുള്ള സൗദി എയർലൈൻസ് വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ നാട്ടിൽ എത്തേണ്ടതായിരുന്നു ഗിരീഷ് കുമാർ.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ത്വായിഫിലെ കിംഗ് അബ്ദുൾ അസീസ് ആശുപത്രിയിൽ ഒരുമാസത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷം തുടർ ചികിത്സയ്ക്ക് വേണ്ടി നാട്ടിൽ പോകുന്നതിന് ഒരുങ്ങവേയാണ് മരണം പിടികൂടിയത്.
ഇരുപത്തി ഏഴ് വർഷത്തോളമായി ത്വായിഫിൽ ജോലി ചെയ്യുന്ന ഗിരീഷ് കുമാറിന്റെ താമസ രേഖയുടെ കാലാവധി കഴിഞ്ഞിട്ട് രണ്ട് വർഷമായിട്ടുണ്ടെന്ന് യാത്ര രേഖകൾ ശരിയാക്കുന്നതിനും മറ്റു സഹായങ്ങൾക്കുമായി ഗിരീഷിനെ സഹായിച്ചിരുന്ന ത്വായിഫ് കെ എം സി സി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സ്വാലിഹ് പറഞ്ഞു.
കിംഗ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും മുഹമ്മദ് സ്വാലിഹ് അറിയിച്ചു.
ദക്ഷിണ സൗദിയിലെ ജീസാനിലാണ് ആരോഗ്യ പ്രവർത്തകനായ എറണാകുളം സ്വദേശി മരണപ്പെട്ടത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന വിനോദ്കുമാർ പിള്ള (50) ആണ് മരിച്ചത്.
ഇദ്ദേഹം അടുത്ത മാസം നാട്ടിൽ പോകാനിരുന്നതാണ്. ശനിയാഴ്ച ഉച്ചക്ക് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ജിസാൻ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു.
ദമ്മാമിൽ ഉണ്ടായ മരണം നാട്ടിലേക്കുള്ള വിമാനം കയറുന്നതിനിടെയാണ് . തൃശൂർ, മുക്കാട്ടുകര, നെറ്റിശ്ശേരി നെല്ലിപ്പറമ്പിൽ ഗിരീഷ് (57) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി കൊച്ചിയിലേക്കുള്ള ഫ്ളൈ ദുബായ് വിമാനത്തിൽ ബോർഡിംഗ് പൂർത്തീകരിച്ചു വിമാനത്തിന്റെ കവാടത്തിലേക്ക് നീങ്ങിയ ഗിരീഷ് വിമാനത്തിലേക്ക് കാലെടുത്തു വെക്കവേ തളർന്ന് വീഴുകയായിരുന്നു.
വിമാനത്താവളത്തിലെ അത്യാഹിത വിഭാഗം സ്ഥലത്തെത്തി സി പി ആർ നൽകിയതിന് ശേഷം ഖതീഫ് സെൻട്രൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക