മൂന്നാർ ഗുണ്ടുമലയിൽ രണ്ടര വർഷം മുൻപ് 8 വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ അന്വേഷണം പുതിയ വഴിത്തിരിവിൽ. പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടത്തിയ ഡമ്മി പരീക്ഷണമാണ് കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നത്. കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പ്ലാസ്റ്റിക് വള്ളി കുട്ടിയുടെ ഭാരം താങ്ങില്ലെന്നും മരിച്ച ശേഷം ആരോ കുട്ടിയുടെ കഴുത്തിൽ വള്ളി ചുറ്റിയതാവാമെന്നും പൊലീസ് പറയുന്നു.
2019 സെപ്റ്റംബർ 9നാണ് കണ്ണൻ ദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെൻമൂർ ഡിവിഷനിൽ പെൺകുട്ടിയെ വീടിനുള്ളിൽ കഴുത്തിൽ കയർ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ, പെൺകുട്ടി പലതവണ പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയതോടെയാണ് മരണത്തിൽ ദുരൂഹത ഉയർന്നത്.
അന്നത്തെ മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി നിയോഗിച്ചെങ്കിലും അന്വേഷണത്തിൽ തുമ്പുണ്ടായില്ല. കഴിഞ്ഞ വർഷം ജില്ലാ നർകോട്ടിക് സെൽ ഡിവൈഎസ്പി എ.ജി.ലാലിന്റെ നേതൃത്വത്തിൽ പുതിയ സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യം മുതലുള്ള ശ്രമം. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം സംഭവം നടന്ന വീട്ടിലെത്തി ഡമ്മി പരീക്ഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക