‘ഹൃദയം കൈമാറുന്ന’ പ്രണയദിനത്തിൽ പ്രിയതമ പകുത്തു നൽകിയ കരൾ ഭർത്താവിൽ വച്ചുപിടിപ്പിക്കുന്ന കരൾമാറ്റ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളജിൽ പൂർത്തിയായി. തൃശൂർ കുന്നംകുളം, വേലൂർ കോട്ടപ്പടി, വട്ടേക്കാട്ടിൽ സുബീഷിന്റെ (42) കരൾ മാറ്റിവയ്ക്കലാണ് പൂർത്തിയായത്. ഭാര്യ പ്രവിജ (39) യാണു കരൾദാതാവ്. കോട്ടയം മെഡിക്കൽ കോളജിലെ ആദ്യത്തേതും സംസ്ഥാനത്തെ സർക്കാർ മേഖലയിലെ രണ്ടാമത്തേതുമായ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണിത്. മുൻപു തിരുവനന്തപുരം മെഡിക്കൽ കോളജിൽ മാത്രമാണു സർക്കാർ മേഖലയിൽ ഈ ശസ്ത്രക്രിയ നടന്നിട്ടുള്ളത്.
ഇന്നലെ രാവിലെ ആറിന് ആരംഭിച്ച ശസ്ത്രക്രിയ 17 മണിക്കൂർ നീണ്ടു. ഒന്നാം ഘട്ടം വൈകിട്ട് അഞ്ചിനു പൂർത്തിയായി. പ്രവിജയുടെ കരളിന്റെ ഇടതുഭാഗത്തെ 40% ഭാഗം ശസ്ത്രക്രിയ ചെയ്തെടുത്തു. ഒപ്പം സുബീഷിന്റെ കരളിൽനിന്നു നീക്കം ചെയ്യേണ്ട ഭാഗവും മാറ്റി. വൈകിട്ട് അഞ്ചരയോടെ ഭാര്യയുടെ കരളിന്റെ ഭാഗം സുബീഷിനു വച്ചുപിടിപ്പിക്കുന്ന നടപടി തുടങ്ങി. രാത്രി 9.14നു പ്രവിജയുടെ ശസ്ത്രക്രിയ പൂർത്തിയാക്കി ഐസിയുവിലേക്കു മാറ്റി. രാത്രി 10.30നു സുബീഷിന്റെ ശസ്ത്രക്രിയ പൂർത്തിയായെന്നും ഒരു മണിക്കൂർ നിരീക്ഷണത്തിനു ശേഷം വെന്റിലേറിലേക്കു മാറ്റിയെന്നും ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാർ പറഞ്ഞു. ഇനി 48 മണിക്കൂർ നിർണായകമാണ്. പുതിയ കരൾഭാഗത്തോടു സുബീഷിന്റെ ശരീരത്തിന്റെ പ്രതികരണത്തെ നിയന്ത്രിച്ച് കരളിന്റെ പ്രവർത്തനം സുഗമമാക്കുകയാണു ചികിത്സയിലെ മറ്റൊരു പ്രധാന ഘട്ടം.
പഴക്കട നടത്തുന്ന സുബീഷ് 6 വർഷമായി കരൾ രോഗത്തിനു ചികിത്സയിലാണ്. മെഡിക്കൽ കോളജ് ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. ആർ.എസ്.സിന്ധുവിന്റെ നേതൃത്വത്തിൽ 29 ഡോക്ടർമാരും 9 ടെക്നീഷ്യൻമാരും അടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക